യുഎന്‍ സുരക്ഷ കൗണ്‍സില്‍ പാകിസ്താനെതിരെ പ്രമേയം പാസാക്കില്ലെന്ന് ശശി തരൂര്‍; 'ചൈന ആ പ്രമേയത്തെ വീറ്റോ ചെയ്യും'

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യയ്ക്കോ പാകിസ്താനോ എതിരേ പ്രമേയം പാസാക്കില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഐക്യരാഷ്ട്ര സംഘടനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ തിരുവനന്തപുരം എംപി കാര്യകാരണങ്ങള്‍ നിരത്തിയാണ് പ്രമേയമുണ്ടാവില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യ-പാക് ബന്ധം വഷളായ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ കൗണ്‍സില്‍ യോഗത്തേക്കുറിച്ച് പതികരിക്കുമ്പോഴാണ് പാകിസ്താനെതിരെ യുഎന്നില്‍ നിന്ന് പ്രമേയം ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ തരൂര്‍ വ്യക്തമാക്കിയത്.

സുരക്ഷാ കൗണ്‍സില്‍ പാകിസ്താനെ വിമര്‍ശിച്ചു് പ്രമേയം പാസാക്കില്ലെന്ന് ശശി തരൂര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. കാരണം ചൈന ആ പ്രമേയത്തെ വീറ്റോ ചെയ്യുമെന്നുള്ളതാണെന്നാണ് തരൂര്‍ പറയുന്നത്. പാകിസ്താനെതിരെ പ്രമേയം ഇല്ലാ എന്നു മാത്രമല്ല, സുരക്ഷാ കൗണ്‍സില്‍ ഇന്ത്യയെ വിമര്‍ശിച്ചും പ്രമേയം പാസാക്കില്ലെന്നും തരൂര്‍ വ്യക്തമാക്കുന്നു. ഇന്ത്യ- പാക് വിഷയത്തില്‍ ഇന്ത്യക്കെതിരായി യുഎന്‍ പ്രമേയം പാസാക്കിയാല്‍ മറ്റു പല രാജ്യങ്ങളും എതിര്‍ക്കാനും വീറ്റോ ചെയ്യാനുമുള്ള സാധ്യതയുള്ളതിനാല്‍ യുഎന്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കില്ലെന്നും ശശി തരൂര്‍ വിശദീകരിക്കുന്നു.

ഇരുരാജ്യങ്ങളിലൊന്നിനെ നേരിട്ട് ബാധിക്കുന്ന വിധത്തിലുള്ള തീരുമാനം സുരക്ഷാ കൗണ്‍സിലിന്റെ ഔദ്യോഗികമോ അല്ലാത്തതോ ആയ യോഗത്തില്‍നിന്നുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളില്‍ നിര്‍ണായക ഇടപെടല്‍ വേണ്ട ഘട്ടത്തില്‍ ഇത്തരം സംഗതികള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണെന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണെന്നും ശശി തരൂര്‍ പറയുന്നു.

തിങ്കളാഴ്ചയായിരുന്നു സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ലെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനുമായി ഗാഢബന്ധമുള്ള ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയ്ക്ക് പഹല്‍ഗാം ആക്രമണവുമായി ബന്ധമുണ്ടോയെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റാനുള്ള പാകിസ്താന്‍ നീക്കത്തിനും യോഗത്തില്‍ തിരിച്ചടി നേരിട്ടു. ഭീകരത കയറ്റുമതി ചെയ്യുന്നുവെന്ന ആക്ഷേപം പാകിസ്താനെതിരെ ശക്തമായി നിലനില്‍ക്കുന്നതിനാല്‍ പല രാജ്യങ്ങളും വിഷയത്തില്‍ പാക് അനുകൂല നിലപാടെടുക്കാതെ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാനുള്ള നിര്‍ദേശമാണ് മുന്നോട്ട് വെച്ചത്.