രാജ്യത്തിന്റെ യാത്ര ഇരുളടഞ്ഞ കാലത്തിലേയ്ക്ക്, തോല്‍ക്കാന്‍ തയ്യാറല്ല, അവസാന ശ്വാസം വരെ പോരാടും; ശ്വേത സഞ്ജീവ് ഭട്ട്

ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കുമെതിരെ അവസാനശ്വാസം വരെ പോരാടുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. രാജ്യത്തിന്റെ യാത്ര ഇരുളടഞ്ഞ കാലത്തിലേയ്ക്കാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവിനെ ശിക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.

2002- ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്ര മോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന് പുറത്താക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. മൂന്ന് പതിറ്റാണ്ട് മുമ്പ് സഞ്ജീവ് ഭട്ട് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായിരിക്കെ 1990- ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അന്ന് നടന്ന ഒരു വര്‍ഗീയസംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് നൂറിലേറെ ആളുകളെ കസ്റ്റഡിയിലെടുത്തിരുന്നു.

അതില്‍ ഒരാള്‍ പിന്നീട് മോചിപ്പിക്കപ്പെട്ട ശേഷം ആശുപത്രിയില്‍ മരിച്ചുവെന്നതാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കേസില്‍ നീതിയുക്തമായ തീരുമാനത്തിലെത്താന്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് അവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി ജൂണ്‍ 12-ന് സുപ്രീം കോടതി തള്ളിയിരുന്നു.രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഇപ്പോള്‍ ജയിലിലാണ്. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998-ലാണ് കേസിനാസ്പദമായ സംഭവം.ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. 2015- ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.