വിമതർക്ക് എതിരെ അവസാന ശ്വാസം വരെ പോരാടും, ഉദ്ധവ് താക്കെറെ രാജിവെയ്ക്കില്ല; സഞ്ജയ് റാവത്ത്

ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നാവർത്തിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്ത് . വിമതർക്കെതിരെ ശിവസേന അവസാന ശ്വാസം വരെ പോരാടുമെന്നും, പ്രവർത്തകരെ തെരുവിലിറക്കി ശക്തമായ പ്രതിഷേധം നടത്തുമെന്നും സഞ്ജയ് പറഞ്ഞു. ഇത് ശിവ സൈനികരുടെ രോഷമാണെന്നും ഒരിക്കൽ കത്തിച്ചാൽ തീ അണയ്ക്കില്ല. അവസാനം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. വിമത സേന എംഎൽഎയുടെ ഓഫീസ് നശിപ്പിച്ചു. ശിവസൈനികരുടെ രോഷത്തിന്റെ തീ അണക്കാൻ പ്രയാസമാണന്നും സഞ്ജയ് റൗട്ട് കൂട്ടിച്ചേർത്തു. വിമത വിഭാഗം എംഎൽഎ താനാജി സാവന്തിന്റെ പൂനെ ഓഫീസ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തകർത്തിരുന്നു.

ഷിൻഡെയോട് നേരിട്ട് മുംബൈയിലെത്തി പാർട്ടിയെ നേരിടാൻ തയാറാവുകയാണ് വേണ്ടതെന്നും സഞ്ജയ് റൗട്ട് വെല്ലുവിളിച്ചു. കഴിഞ്ഞദിവസം വിമത എംഎല്‍എമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി ആരോപിച്ച് ഷിൻഡെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

തൊട്ടുപിന്നലെയാണ് സഞ്ജയ് റൗട്ടിന്റെ പ്രതികരണം. വിമത എംഎൽഎമാരുടെ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.