'24 മണിക്കൂറിനകം ശവമഞ്ചം വീടിന് മുന്നിലുണ്ടാകും'; പ്രകാശ് രാജിനെ വധിക്കുമെന്ന് വധഭീഷണി മുഴക്കി സംഘ് പരിവാര്‍ നേതാവ്

നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജിനെ വധിക്കുമെന്ന് വധഭീഷണി മുഴക്കി സംഘ് പരിവാര്‍. 24 മണിക്കൂറിനകം ശവമഞ്ചം നടന്റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഫേസ്ബുക്കിലൂടെ സംഘപരിവാര്‍ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞ മറുപടിയില്‍ പ്രകോപിതനായ സംഘ് പരിവാര്‍ നേതാവ് സന്തോഷ് കര്‍താലാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണ സംഘത്തിന് എന്തെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട പുരോഹിതനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രകാശ് രാജ് അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. ഇതാണ് സംഘ് പരിവാര്‍ നേതാവിനെ പ്രകോപിച്ചിരിക്കുന്നത്.

പ്രകാശ് രാജ് മതനേതാക്കളോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും, അല്ലെങ്കില്‍ 24 മണിക്കൂറിനകം നിങ്ങളുടെ ശവമഞ്ചം വീടിന് മുന്നിലുണ്ടാകുമെന്നും സന്തോഷ് കര്‍താല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ എക്‌സില്‍ പങ്കുവെച്ച പ്രകാശ് രാജ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരെന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുമെന്ന് പറഞ്ഞാണ് ഈ വീഡിയോ അദേഹം നേതാക്കള്‍ക്ക് ടാഗ് ചെയ്തിരിക്കുന്നത്.