സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം, ഭര്‍ത്താവും ഭാര്യയുമല്ല പകരം 'ഇണ' എന്ന് മതി; സ്വകാര്യ ബില്ലുമായി സുപ്രിയ സുലേ

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനും, എല്‍ജിബിടിക്യുഐഎ വ്യക്തികള്‍ക്ക് വൈവാഹിക അവകാശങ്ങള്‍ അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവ് സുപ്രിയ സുലെ.

1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ട് ‘ഭര്‍ത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകള്‍ക്ക് പകരം ‘ഇണ’ എന്നാക്കി മാറ്റാനും ബില്ലില്‍ നിര്‍ദ്ദേശിച്ചു. രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കില്‍ വിവാഹപ്രായം 21 വയസും, സ്ത്രീകളാണെങ്കില്‍ 18 വയസും ആയി നിജപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിക്കൊണ്ട് 2018ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീം കോടതി നിയമം റദ്ദാക്കിയിരുന്നു. ഇത് വളരെ പുരോഗമനപരമായി ഒരു മാറ്റമായിരുന്നെങ്കിലും എല്‍ബിടിക്യൂഐഎ വ്യക്തികള്‍ ഇപ്പോഴും സമൂഹത്തിനുള്ളില്‍ വിവേചനം നേരിടുന്നുതായി സുപ്രിയ സുലേ പറഞ്ഞു.

സമാനമായ ഒരു സ്വകാര്യ ബില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി ഡിഎന്‍വി സെന്തില്‍കുമാര്‍ എസ് അവതരിപ്പിച്ചു. എല്‍ജിബിടിക്യൂഐഎ വ്യക്തികള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ അവകാശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്.