സ്വവർഗ വിവാഹം നിയമപരമാക്കൽ; ഹർജികളിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്

രാജ്യത്ത് സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇന്ന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. വിഷയത്തിൽ പത്തിലേറെ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കുന്ന നിയമം 2018ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ, സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കിയിരുന്നില്ല. സ്വത്തുകൈമാറ്റം, ബാങ്ക് അകൗണ്ടിൽ നോമിനിയെ നിശ്ചയിക്കൽ, സർക്കാർ പദ്ധതികളുടെ ആനുകൂല്യം എന്നിവയിലൊന്നും സ്വാഭാവികമായും ഇവർക്ക് നിയമപരമായി അവകാശമില്ല. ഇതോടെയാണ് നിയമം മുഖേന, വിവാഹം സാധുവാക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതരായ സ്വവർഗാനുരാഗികളും ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളും കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മെയ് മാസത്തിൽ പത്ത് ദിവസമാണ് സുപ്രീംകോടതി കേസിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, മുകുൾ റോത്തഗി, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി, രാജു രാമചന്ദ്രൻ തുടങ്ങിയവരാണ് ഹർജിക്കാർക്കുവേണ്ടി വാദിച്ചത്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിനു നിയമസാധുത വേണമെന്നായിരുന്നു ഇവരുടെ വാദം. സ്വവർഗാനുരാഗികൾക്ക് രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നത് പരമ്പരാഗത കുടുംബസങ്കല്പങ്ങൾക്ക് എതിരാണെന്ന് ഹർജിയെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പരിഗണിക്കേണ്ടത് പാർലമെന്റാണെന്ന കേന്ദ്രസർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.

സ്വവർഗാനുരാ​ഗം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻറെ കാഴ്ചപ്പാടാണെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സ്ഥിതി വിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഡിവൈ ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്കെ കൗൾ, എസ്ആർ ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവരാണ് കേസ് പരിഗണിച്ച ബെഞ്ചിലുള്ളത്. ജസ്റ്റിസ് എസ്ആർ ഭട്ട് ഈ മാസം 20ന് സുപ്രീംകോടതിയിൽ നിന്നു വിരമിക്കാനിരിക്കെയാണ് വിധി ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. വിധി ഹർജിക്കാർക്ക് അനുകൂലമായാൽ സ്വവർഗ വിവാഹത്തിന് അനുമതി നൽകുന്ന 35-ാമത്തെ രാജ്യമായി ഇന്ത്യ മാറും.