ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഐ.ഐ.ടി അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്

ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്. ചോദ്യം ചെയ്യലിന് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം. കുറ്റാരോപിതരും ഐ.​ഐ.ടി അധ്യാപകരുമായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവർക്കാണ് ക്രൈംബ്രാഞ്ച് സമന്‍സ് നൽകിയിട്ടുള്ളത്

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ രംഗത്തുണ്ട്. തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇറങ്ങുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. അതേസമയം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഡി.എം.കെയും പ്രശ്നം ലോക്സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

കഴിഞ്ഞ ദിവസം ഐ.ഐ.ടി ഡയറക്ടറുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. ഫാത്തിമ ലത്തീഫ് മരിച്ചതിന് ശേഷം കുടുംബാംഗങ്ങളോട് സംസാരിക്കുക എന്ന സാമാന്യമര്യാദ പോലും പാലിക്കാത്ത അധികൃതര്‍ക്കെതിരെ കാമ്പസിനകത്തും പുറത്തും പ്രതിഷേധം ശക്തമാണ്.

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണമെന്ന ആവശ്യത്തിന് പുറമേ മുമ്പുണ്ടായ മരണങ്ങളും അന്വേഷിക്കണമെന്നും വിദ്യാര്‍ത്ഥി കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭ നിര്‍ത്തി വെച്ച് മദ്രാസ് ഐഐടി പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇന്നലെ നടന്ന സര്‍വ കക്ഷിയോഗത്തില്‍ ടി.ആര്‍ ബാലുവും പ്രശ്നം ലോക്സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.