പോളിങ് ബൂത്തുകളിൽ ഇവിഎം തകരാറുണ്ടെന്ന് ആരോപിച്ച്‌ സമാജ്‌വാദി പാർട്ടി

യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ലഖ്‌നൗവിലെയും റായ്ബറേലിയിലെയും ഒന്നിലധികം പോളിംഗ് ബൂത്തുകളിൽ ഇവിഎം തകരാർ സംഭവിച്ചതായി സമാജ്‌വാദി പാർട്ടി ട്വിറ്ററിൽ പരാതിപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും തടസ്സങ്ങളില്ലാതെ വോട്ടെടുപ്പ് ഉറപ്പാക്കണമെന്നും സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടു.

യുപിയിലെ പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് 624 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നത്.

2017ൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 51ലും ബിജെപി വിജയിച്ചു. സമാജ്‌വാദി പാർട്ടി നാലും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി മൂന്നും വിജയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധം ഉണ്ടായ ലഖിംപൂർ ഖേരി ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിർണായകമാണ്.

അതേസമയം മുസ്ലീങ്ങൾ സമാജ്‌വാദി പാർട്ടിയിൽ തൃപ്തരല്ലെന്നും അവർക്ക് വോട്ട് ചെയ്യില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. എസ്പിക്ക് വോട്ട് ചെയ്താൽ ഗുണ്ടാരാജ്, മാഫിയ രാജ് എന്നാണർത്ഥം അതിനാൽ, വോട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ യുപിയിലെ ജനങ്ങൾ എസ്പിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. എസ്പി സർക്കാരിന്റെ കാലത്താണ് കലാപം നടന്നത്. അധികാരത്തിൽ വരില്ലെന്ന് എസ്പി നേതാക്കളുടെ മുഖത്തു നിന്നും മനസ്സിലാക്കാമെന്നും മായാവതി പറഞ്ഞു.