സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ല; വികാരം വ്രണപ്പെടുന്നുണ്ടെങ്കിൽ മറ്റെന്തെങ്കിലും വായിക്കൂ എന്ന് കോടതി

മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോധ്യ’ എന്ന പുസ്തകം നിരോധിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പുസ്തകം ഇഷ്ടപെ‌ടാത്തതിന്റെ പേരിൽ നിരോധിക്കാനാവില്ല. പുസ്തകം മോശമാണെന്ന് എല്ലാവരോടും പറയൂ, അവരോട് വേറെ നല്ല പുസ്തകങ്ങൾ വായിക്കാൻ പറയൂ എന്നും കോടതി പറഞ്ഞു.

സൽമാൻ ഖുർഷിദിന്റെ പുസ്തകം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നും ഹിന്ദുത്വത്തെ ഐസിസ്, ബൊക്കോ ഹറാം ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുന്നെന്നും ആരോപിച്ച് പുസ്തകത്തിന്റെ വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്താൽ നൽകിയ ഹർജിയാണ് ഡൽഹി കോടതി തളളിയത്.

പുസ്തകത്തിനെതിരെ നേരത്തിരായ സംഘ്പരിവാർ ആക്രമത്തിനെതിരെ വിശദീകരണവുമായി സൽമാൻ ഖുർഷിദ് രം​ഗത്തെത്തിയിരുന്നു. തൻറെ പുസ്തകം ഹിന്ദു മതത്തെ പിന്തുണക്കുകയും ഹിന്ദുത്വയെ ചോദ്യം ചെയ്യുകയുമാണെന്നും ഇതൊരു വിവാദമല്ലെന്നും സത്യമാണെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി.

ഈ പുസ്തകമില്ലെങ്കിലും ബി.ജെ.പി മറ്റൊരു വിവാദമുണ്ടാക്കും. ബി.ജെ.പി പറയുന്നത് ഏറ്റുപറയാനല്ല കോൺഗ്രസ്. അങ്ങനെയായാൽ ബി.ജെ.പിയുടെ ബി ടീമാകും കോൺഗ്രസ് പാർട്ടി. 350 പേജുകളുള്ള പുസ്തകത്തിൽ നിന്ന് ഒരു വരിയെടുത്താണ് ബി.ജെ.പി വിവാദമുണ്ടാക്കുന്നത്. തൻറെ പുസ്തകം തെറ്റാണ് ബി.ജെ.പി പറയുന്നു. അങ്ങനെയെങ്കിൽ ബി.ജെ.പി തള്ളിപ്പറയുന്നത് സുപ്രീംകോടതി വിധിയെയാണെന്നും ഖുർഷിദ് ചൂണ്ടിക്കാട്ടി.