ബ്രിജ് ഭൂഷണ്‍ സിങിന്റെ അനുയായികള്‍ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് സാക്ഷി മാലിക്

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ അനുയായികള്‍ തന്റെ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി മാലിക്. തന്റെ അമ്മയ്ക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്നതായും തനിക്കെതിരെ കേസുകള്‍ എ
ടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സാക്ഷിയുടെ ആരോപണം. സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു തങ്ങളുടെ പോരാട്ടം. ഇപ്പോള്‍ തങ്ങളുടെ സുരക്ഷ തന്നെ ഭീഷണിയിലാണ്. തങ്ങളുടെ കുടുംബങ്ങള്‍ ഭയത്തിലാണ്. വളരെ ദുഃഖകരമായ അവസ്ഥയാണിതെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണിനും അനുയായികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ജൂനിയര്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം നടത്തുന്നതിനെതിരെയും സാക്ഷി വിമര്‍ശനം ഉന്നയിച്ചു. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ എതിര്‍ക്കുന്ന സാക്ഷിയും വിനേഷ് ഫോഗട്ടും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.