സച്ചിന്‍ പൈലറ്റും സാറ അബ്ദുള്ളയും വിവാഹ മോചിതരായി; വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍

രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഭാര്യ സാറ അബ്ദുള്ളയും വിവാഹബന്ധം വേര്‍പെടുത്തി. രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. സത്യവാങ്മൂലത്തിലാണ് സച്ചിന്‍ വിവാഹ മോചിതന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ അബ്ദുള്ള. ലണ്ടനിലെ പഠന കാലത്താണ് സച്ചിനും സാറയും പരിചയപ്പെടുന്നതും തുടര്‍ന്ന് ബന്ധം വിവാഹത്തിലേക്കെത്തുന്നതും. 2004ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഐക്യരാഷ്ട്ര സഭയുടെ സ്ത്രീകള്‍ക്കായുള്ള വികസന ഫണ്ടില്‍ സാറ നേരത്തേ ജോലി ചെയ്തിരുന്നു.

ദമ്പതികള്‍ക്ക് അരാന്‍, വിഹാന്‍ എന്നീ രണ്ട് മക്കളുണ്ട്. ഇരുവരെയും തന്റെ ആശ്രിതരായാണ് സച്ചിന്‍ പൈലറ്റ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് സച്ചിന്റെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2018ല്‍ 3.8 കോടി ആസ്തി ഉണ്ടായിരുന്ന സച്ചിന് നിലവില്‍ 7.5 കോടിയുടെ ആസ്തിയുള്ളതായാണ് സത്യാവാങ്മൂലത്തില്‍ പറയുന്നത്.