ശബരിമല പുനഃപരിശോധനാ ഹർജികള്‍ വിശാല ബെഞ്ചിന് വിട്ടതിന്‍റെ സാധുത ആദ്യം പരിഗണിക്കും; വാദം നാളെ മുതൽ

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച കേസിന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതു വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റെ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുക. . ഇതിനുശേഷമേ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കൂ.

പുനഃപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശാല ബെഞ്ചിന് വിടാന്‍ അഞ്ചംഗ ബെഞ്ചിന് കഴിയുമോ എന്ന ചോദ്യത്തിലാണ് വ്യാഴാഴ്ച കോടതി വാദം കേള്‍ക്കുകയെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ തീരുമാനമായ ശേഷമെ ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ കോടതി തയാറാക്കൂവെന്നാണ് റിപ്പോർട്ട്.

ഒമ്പതംഗ ബെഞ്ചിന്‍റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതിന് മുമ്പ് ഹരജി വിശാല ബെഞ്ചിന് വിട്ടതില്‍ പ്രാഥമിക വാദം നടത്തണമെന്ന് അഭിഭാഷകരായ ഫാലി എസ്. നരിമാന്‍, കപില്‍ സിബല്‍, ഇന്ദിര ജെയ്‌സിങ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പുനഃപരിശോധനാ ഹരജികള്‍ നീട്ടിവെക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ല, കൂടാതെ ഹരജികള്‍ പരിഗണിച്ച ബെഞ്ചിന് വിഷയം വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് വിടാന്‍ കഴിയില്ലെന്ന വാദങ്ങളും അഭിഭാഷകർ ഉന്നയിച്ചിരുന്നു.

ഏഴ് നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പുനഃപരിശോധനാ ഹരജികളിൽ വിധി പുറപ്പെടുവിച്ചത്. പരിശോധിക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാൻ കോടതി നിർദേശപ്രകാരം കഴിഞ്ഞ 17ന് അഭിഭാഷകർ യോഗം ചേർന്നിരുന്നു. എന്നാൽ, അഭിപ്രായ ഐക്യം സാധ്യമായില്ല. ലഭിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ചതു മുതിർന്ന അഭിഭാഷകൻ വി.ഗിരി കോടതിക്കു കൈമാറിയിരുന്നു. പരിശോധനാ വിഷയങ്ങളിൽ തീരുമാനമായാൽ അതു കോടതിയുടെ ഉത്തരവായി നൽകും. അതിനുശേഷമാവും വാദം. മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർച്ചയായി വാദം കേൾക്കുമെന്നും പറഞ്ഞു.