17,000 കോടി രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ്; അനിൽ അംബാനി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഇന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റിന് മുന്നിലേക്ക്. 17,000 കോടി രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായാണ് അനിൽ അംബാനി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്. അനിൽ അംബാനിയുമായി ബന്ധമുള്ള കമ്പനികളിൽ ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തുകയും നിരവധി രേഖകളും ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്‌തിരുന്നു.

ഓഗസ്റ്റ് 1നാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാന് അന്വേഷണ ഏജൻസി സമൻസ് അയച്ചത്. അനിൽ അംബാനിയുടെ കമ്പനികൾക്ക് അനുവദിച്ച വായ്‌പകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇഡി ബാങ്കുകൾക്ക് കത്തെഴുതിയിട്ടുള്ളതായാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ യെസ് ബാങ്കിൽ നിന്ന് 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പ്‌പ വഴിമാറ്റിയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പ്‌പാ തട്ടിപ്പ് നടത്തിയതായും ഇഡി കണ്ടെത്തി.

Read more

ജൂലായ് 24 മുതലാണ് റെയ്ഡുകൾ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം നടത്തിയ റെയ്‌ഡുകൾ ഡൽഹിയിലും മുംബൈയിലുമായിട്ടാണ് പ്രധാനമായും നടന്നത്. 50 കമ്പനികളുടെയും 25 വ്യക്തികളുടെയും സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടന്നത്. 25ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു.