ലോകം മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം; അദാനിക്ക് സമ്മാനിച്ചത് അതിദുരന്തം; നിക്കോള ട്രക്കിനെ മുട്ടുകുത്തിച്ച സ്ഥാപനം; വെറും അഞ്ചു ജീവനക്കാര്‍; പേടിപ്പിക്കും ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച്

ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് ഇന്ത്യയുടെ ഷെയര്‍ മാര്‍ക്കറ്റുകളെ കൂടിയാണ് തകര്‍ത്തത്. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ കണ്ടെത്തി അവയെ തങ്ങള്‍ക്കും കൂടി ഉപകാരമുള്ളതാക്കി മാറ്റുക എന്ന വിചിത്ര സ്വഭാവം പുലര്‍ത്തുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രണ്ടു ദിവസമായി അദാനി ഗ്രൂപ്പിന്റെ ഷെയറുകളില്‍ കരടിയുടെ മേയല്‍ ആണ്. ആദ്യ ദിനത്തേക്കള്‍ വലിയ ഇടിവാണ് ഇന്നലെ അദാനി ഷെയറുകളില്‍ ഉണ്ടായത്.
ഭൂരിപക്ഷം ഓഹരികളും താഴ്ന്ന പരിധിയിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്നലെ രാവിലെ 20% വരെയായിരുന്നു ഓഹരിമൂല്യത്തിലെ ഇടിവ്. ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ക്കും ഇന്നലെ കനത്ത നഷ്ടം നേരിട്ടു. .ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ മൂല്യത്തില്‍ ഏതാണ്ട് 4.17 ലക്ഷം കോടി രൂപയുടെ കുറവാണ് രണ്ടു ദിവസത്തിനിടെ ഉണ്ടായത്.

University of Connecticut

കണക്റ്റിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് രാജ്യാന്തര ബിസിനസില്‍ ബിരുദം നേടിയ നഥാന്‍ ആന്‍ഡേഴ്സണ്‍ 2017-ല്‍ തുടക്കമിട്ടതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് എന്ന ഗവേഷണ സംരംഭം. അമേരിക്കയിലേക്ക് വരും മുമ്പ് നഥാന്‍ ആന്‍ഡേഴ്സണ്‍, ജെറുസലേമില്‍ ആയിരുന്നെന്നാണ് 2021-ല്‍ പുറത്തിറങ്ങിയ ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. ജെറുസലേമില്‍ ഫിനാന്‍ഷ്യല്‍ സോഫ്റ്റ്വേര്‍ കമ്പനിയില്‍ കണ്‍സള്‍ട്ടന്റായിരുന്നു ആന്‍ഡേഴ്സണ്‍. പിന്നീട് വാഷിങ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള ബ്രോക്കര്‍ ഡീലര്‍ കമ്പനിയില്‍ ചേര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് കെട്ടിപ്പടുത്തും മുമ്പ് അക്കൗണ്ടിങ് തട്ടിപ്പ് ഗവേഷകനായ ഹാരി മാര്‍ക്കോപോളോസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് സ്ഥാപിക്കുന്നത്. അഞ്ചു ജീവനക്കാര്‍ മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ലോകം മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദുരന്തമാണ് ‘ഹിന്‍ഡന്‍ബര്‍ഗ്’. അതുപോലെ വിപണിയില്‍ അദാനിക്ക് വലിയൊരു ദുരന്തം സമ്മാനിച്ചുകൊണ്ടാണ് ഇന്ത്യന്‍ വിപണയിലേക്ക് ‘ഹിന്‍ഡന്‍ബര്‍ഗ്’ രംഗപ്രവേശനം ചെയ്തത്. 1937-ല്‍ ന്യൂജേഴ്സിയിലേക്ക് പറക്കവെ കത്തിയമര്‍ന്ന ജര്‍മന്‍ യാത്രാവിമാനമാണ് ‘ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ്’

Hindenburg

ഇതും മനുഷ്യനിര്‍മിത ദുരന്തമായിരുന്നു. അന്നു ജര്‍മന്‍ യാത്രാവിമാനം തീപിടിച്ചു തകര്‍ന്നപ്പോള്‍ 35 പേര്‍ക്കു ജീവന്‍ നഷ്ടമായത്. ഹൈഡ്രജന്‍ അധിഷ്ഠിത വിമാനങ്ങള്‍ മുമ്പും സമാനദുരന്തങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതില്‍നിന്നു പാഠം പഠിക്കാത്തതാണ് ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ് ദുരന്തത്തിലേക്കു നയിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ ദുരന്തത്തെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് വിലയിരുത്തിയത് ലോകത്തെ ഏറ്റവും കത്തുന്ന ഒരു വാതകം നിറച്ച ബലൂണിലേക്ക് 100 പേരെ കയറ്റിവിട്ടതിനു തുല്യമാണെന്നാണ്.

ഒരു വാതുവെയ്പ്പ് കമ്പനിപോലെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഓഹരി വിപണികളിലെ തട്ടിപ്പ് കണ്ടെത്തി അതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ഈ റിപ്പോര്‍ട്ടുകളെ മുന്‍ നിര്‍ത്തി അതേ കമ്പനിക്കെതിരെ വാതുവെയ്പ്പ് നടത്തി അതിന്റെ ലാഭവും നേടാന്‍ ശ്രമിക്കുന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് രീതി.

രണ്ടു വര്‍ഷം മുമ്പ് ഇലക്ര്ടിക് ട്രക്ക് നിര്‍മ്മാതാക്കളായ നിക്കോള കോര്‍പ്പറേഷനെതിരെയുള്ള പന്തയമാണ് ഹിന്‍ഡന്‍ബര്‍ഗിനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയത്. നിക്കോളട്രക്ക് അതിന്റെ വേഗം സംബന്ധിച്ച സാങ്കേതിക വിവരങ്ങളില്‍ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് അന്വേഷണം നടത്തി പുറത്തുവിട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിക്കോളയുടെ സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടനെതിരേ അമേരിക്ക നിയമനടപടി എടുത്തു. തുടര്‍ന്ന് 125 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി 2021-ല്‍ സമ്മതിച്ചു. ഇതോടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ആഗോള പ്രസക്തിനേടുന്നത്.

നിക്കോളട്രക്ക്

ഓഹരികളുടേതടക്കമുള്ള മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ കണ്ടെത്തി അവ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് തങ്ങളുടെ രീതിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് വെബ്സൈറ്റില്‍ അവകാശപ്പെടുന്നു. . കോര്‍പറേറ്റ് കമ്പനികളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍, അക്കൗണ്ടിങ് ക്രമക്കേടുകള്‍, മാനേജ്മെന്റ് സംവിധാനങ്ങളിലെ അപചയം, രഹസ്യ ഇടപാടുകള്‍ എന്നിവയൊക്കെയാണ് ഈ മനുഷ്യനിര്‍മിത ദുരന്തം എന്നതുകൊണ്ട് തങ്ങള്‍ ഉദേശിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മൗറീഷ്യസ്, യു.എ.ഇ. എന്നിവങ്ങളിലെ കടലാസുകമ്പനികളുപയോഗിച്ച് ഓഹരിവില പെരുപ്പിച്ചു കാണിച്ചുവെന്നതുള്‍പ്പെടെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഹെയ്ഡന്‍ ബര്‍ഗ് നടത്തിയിട്ടുള്ളത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ അദാനി ഗ്രൂപ്പ് അകപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആദാനി ഓഹരികള്‍ കുത്തനെയാണ് വീണത്. ഇന്നലെ സെന്‍സെക്‌സ് 874 പോയിന്റും നിഫ്റ്റി 285 പോയിന്റും ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ എഫ് പി ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിനെതിരെ അമേരിക്കയിലും ഇന്ത്യയിലും നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയില്‍ തുടര്‍ച്ചയായ തകര്‍ച്ച നേരിട്ടതോടെ ആഗോള ധനികരുടെ പട്ടികയില്‍ നിന്നും ഗൗതം അദാനി താഴേക്ക് വീണു.
വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപ നഷ്ടപ്പെട്ടതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഒരു ദിവസം കൊണ്ട് നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

ആദ്യ അഞ്ച് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നഷ്ടമായതിന് പിന്നാലെ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലും ഗൗതം അദാനിയുടെ സ്ഥാനം നഷ്ടമായി. 97.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് അദാനി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇന്നും ഇടിഞ്ഞിരുന്നു. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു. അദാനി ട്രാന്‍സ്മിഷന്‍ 19.99 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 19.99 ശതമാനം, അദാനി എന്റര്‍പ്രൈസസ് 18.52 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്.

അദാനി പോര്‍ട്സ് 16.03 ശതമാനവും അദാനി വില്‍മര്‍, അദാനി പവര്‍ എന്നിവ 5 ശതമാനം വീതവും ഇടിഞ്ഞു. അദാനി അടുത്തകാലത്ത് ഏറ്റെടുത്ത അംബുജ സിമന്റ്‌സ് 17.16 ശതമാനവും എസിസി 13.04 ശതമാനവും ഇടിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് അവരുടെ വിപണി മൂല്യത്തില്‍നിന്ന് 4,17,824.79 കോടി രൂപ നഷ്ടമായെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണിമൂല്യം 1,04,580.93 കോടി രൂപ ഇടിഞ്ഞപ്പോള്‍ അദാനി ട്രാന്‍സ്മിഷന് 83,265.95 കോടി രൂപ കുറഞ്ഞിട്ടുണ്ട്.

അതേസമയം, ഗൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ചിന്റെ കണ്ടെത്തലുകളില്‍ സെക്യൂരിറ്റിസ് ആന്റ് എകസ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അദാനിക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യു.എസ്. ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ വന്‍ വിവാദമാകുമ്പോഴാണ് റിപ്പോര്‍ട്ട് സെബി പരിശോധിക്കുന്നത്. ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വസ്തുതകളും പരിശോധിക്കുന്നത്. എന്നാല്‍, കമ്പനിക്കെതിരായ അന്വേഷണത്തെ കുറിച്ച് ഔദ്യോഗികമായി സെബി പ്രതികരിച്ചിട്ടില്ല. സെബി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച്ച വിപണി വീണ്ടും തുറക്കുമ്പോള്‍ അദാനിയുടെ ഷെയറുകള്‍ വീണ്ടും കുത്തനെ ഇടിയുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.