'അടിയന്തരമായി നിരുപാധികം പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക'; കേന്ദ്രത്തോട് ഗോവ ആർച്ച് ബിഷപ്പ്

പൗരത്വ ഭേദഗതി നിയമം (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ അടിയന്തരമായി റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെരാവോ. ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

“അടിയന്തരമായി നിരുപാധികം പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക. എൻ.ആർ.സിയും എൻ.പി.ആറും നടപ്പാക്കാനുള്ള നടപടികൾ റദ്ദാക്കുക. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സി.എ.എ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വലിയ ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണ് എൻ.ആർ.സിയും എൻ.പി.ആറും”- അദ്ദേഹം പറഞ്ഞു.

പനാജിയിൽ നടക്കുന്ന പരിപാടിയിലേക്ക് ആർ.എസ്.എസ് ക്ഷണിച്ചതിനു പിന്നാലെയാണ് സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെ എതിർത്ത് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്.

ദലിത്, ആദിവാസി, കുടിയേറ്റ തൊഴിലാളികൾ, നാടോടികൾ തുടങ്ങിയവരേയും കഴിഞ്ഞ 70 വർഷത്തിലധികമായി ഇന്ത്യയിൽ താമസിക്കുകയും വോട്ടവകാശമുള്ളതുമായ പൗരന്മാരെയും രാജ്യത്തുനിന്നു പുറത്താക്കുന്നതിന് എൻ.ആർ.സിയും എൻ.പി.ആറും വഴിയൊരുക്കും. പെട്ടന്നൊരു ദിവസം രാജ്യമില്ലാത്തവരാകുകയും തടങ്കൽ പാളയങ്ങളിൽ തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ ഒരാൾക്കുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.