സ്മാര്‍ട് കാഷ്വല്‍ ഡ്രസ് കോഡില്‍ പെടുന്നില്ല; സാരി ധരിച്ചെത്തിയ മാധ്യമ പ്രവർത്തകയ്ക്ക് ഡല്‍ഹി റസ്റ്റോറന്‍റില്‍ വിലക്ക്

സാരി ധരിച്ചെത്തിയ മാധ്യമ പ്രവർത്തകയ്ക്ക് പ്രവേശനം നിഷേധിച്ച് ഡൽഹിയിലെ അന്‍സല്‍ പ്ലാസയിലുള്ള റസ്റ്റോറന്‍റുകാർ. മാധ്യമപ്രവര്‍ത്തകയായ അനിത ചൌധരിക്കാണ് സാരി ഉടുത്തതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ചത്. സാരി സ്മാര്‍ട് കാഷ്വല്‍ ഡ്രസ് കോഡില്‍ വരുന്നില്ലെന്നാണ് റസ്റ്റോറന്‍റുകാര്‍ പറയുന്നത്.  അനിത ചൌധരി തന്നെയാണ് ഇക്കാര്യം അറിയിച്ച് സമൂഹ മാധ്യമത്തിലൂടെ വീഡിയോ പങ്കുവച്ചത്.

”ഡല്‍ഹിയിലുള്ള ഒരു റസ്റ്റോറന്‍റില്‍ സാരി സ്മാര്‍ട് ഡ്രസല്ല, ഈ വീഡിയോ ശ്രദ്ധയോടെ കേള്‍ക്കുക” എന്ന അടിക്കുറിപ്പോടെയാണ് അനിത വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാരി ധരിച്ചെത്തിയതിന് റസ്റ്റോറന്‍റുകാര്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ പറയുകയും തന്നെ റസ്റ്റോറന്‍റില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും അനിത പറയുന്നു. ഇന്നലെ എന്‍റെ സാരി കാരണം സംഭവിച്ച അപമാനം എനിക്ക് ഇതുവരെ സംഭവിച്ച മറ്റേതൊരു അപമാനത്തെക്കാളും വലുതും ഹൃദയഭേദകവുമാണെന്നും അനിത കുറിക്കുന്നു.

സംഭവത്തെക്കുറിച്ച് തന്‍റെ യു ട്യൂബ് ചാനലിലും അനിത വീഡിയോ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ”ഞാന്‍ വിവാഹിതയാണ്. കല്യാണ സമയത്തും ഞാന്‍ സാരിയാണ് ഉടുത്തിരുന്നത്. രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുംബമാണ് എന്‍റേത്. അവര്‍ക്ക് ഞാന്‍ സാരിയുടുക്കുന്നത് ഇഷ്ടമാണ്. ഞാനൊരു സാരിപ്രേമിയാണ്. ഇന്ത്യന്‍ വസ്ത്രങ്ങളും സംസ്കാരവും ഞാന്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും ആകര്‍ഷകവും ഭംഗിയുള്ളതുമായ വസ്ത്രമാണ് സാരിയെന്നാണ് എന്‍റെ വിശ്വാസം.” അനിത വീഡിയോയില്‍ പറയുന്നു.

രാജ്യത്ത് ചില ഇടങ്ങളില്‍ ഇപ്പോഴും സാരി ഒരു സ്മാര്‍ട് ഡ്രസ് അല്ലെന്നും അനിത ചൂണ്ടിക്കാണിക്കുന്നു. ഞാൻ സാരി ധരിക്കുന്നത് നിർത്താൻ ‘സ്മാർട് വസ്ത്രം’ എന്നതിന്‍റെ വ്യക്തമായ നിർവചനം അറിയിക്കാൻ ഞാൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഡൽഹി മുഖ്യമന്ത്രി, ഡൽഹി പൊലീസ്, ദേശീയ വനിതാ കമ്മീഷൻ എന്നിവരോട് ആവശ്യപ്പെടുന്നതായും അനിത പറഞ്ഞു.