കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനായി പ്രാര്‍ത്ഥനയോടെ നാട്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ വയസുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുട്ടി കിണറ്റില്‍ വീണിട്ട് 36 മണിക്കൂര്‍ പിന്നിട്ടു വിദഗ്ധ സംഘങ്ങളുടെ മണിക്കൂറുകൾ നീണ്ട കഠിന ശ്രമം ഫലം കാണാത്ത സാഹചര്യത്തിൽ, കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്.

ഇന്നലെ രാത്രിയോടെ ഈ കുഴി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ എത്താന്‍ വൈകിയതോടെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് രക്ഷാപ്രവര്ത്തനം പുനരാരംഭിച്ചത്. എണ്‍പതടിയോളം താഴ്ചയില്‍ സമാന്തരമായി കുഴിനിര്‍മിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം.

ഒ.എന്‍.ജി.സി കുഴികളെടുക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് സമാന്തരമായി കുഴി കുഴിക്കാന്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് താഴെയിറങ്ങി കുഞ്ഞിനെ എടുത്ത് മുകളിലേക്ക് കയറിവരാന്‍ പാകത്തിലുള്ള കുഴിയാണ് നിര്‍മിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് സൂചന. ആദ്യം 26 അടി താഴ്ചയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് പോവുകയായിരുന്നു.