മുസ്ലിം വിവാഹ- വിവാഹ മോചന നിയമം റദ്ദാക്കുന്നു; ഏക സിവിൽ കോഡിലേക്ക് അസം

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി അസം. ഇന്നലെ രാത്രി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുസ്ലിം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയാണ് ഇക്കാര്യം അറിയിച്ചത്. മുസ്ലിം പെൺകുട്ടികൾക്ക് 18 വയസ് ആകുന്നതിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയിരുന്ന വ്യവസ്ഥ അടക്കം റദ്ദാക്കും. മുസ്ലിം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18 ഉം 21 ആകും.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു. സംസ്ഥാന നിയമസഭ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കും. മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണറും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അസം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 94 മുസ്ലിം രജിസ്ട്രാര്‍മാരെ ഓരോ വ്യക്തിക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നല്‍കി ചുമതലകളില്‍ നിന്ന് നീക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ തീരുമാനത്തിലൂടെ സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി കൂടിയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബില്ല് പ്രാബാല്യത്തിൽ വരുന്നതോടെ അസം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935 റദ്ദാക്കപ്പെടും. ഇതോടെ മുസ്ലിം വിവാഹവും വിവാഹ മോചനവും ഇനി സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയിലായിരിക്കും. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള സംസ്ഥാനത്തിൻ്റെ ഉദ്ദേശ്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മുൻ പ്രഖ്യാപനങ്ങളെ തുടർന്നാണ് ഈ തീരുമാനം.

ഫെബ്രുവരി 7 നാണ് ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് പാസാക്കിയത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ അസം സർക്കാരും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.