രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു

മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും പിന്നീട് ജോലിയില്‍ നിന്ന് പുറത്താകുകയും ചെയ്ത ജീവനക്കാരിക്ക് വീണ്ടും നിയമനം. ഇവര്‍ സുപ്രീം കോടതിയില്‍ വീണ്ടും ജോലിക്ക് പ്രവേശിക്കുകയും അവധിയില്‍ പോകുകയും ചെയ്തതായുമാണ് റിപ്പോര്‍ട്ട്

2018- ലാണ് യുവതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പരാതി ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ സമിതി അന്വേഷിക്കുകയും തള്ളുകയും ചെയ്തു. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. അന്വേഷണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റും നല്‍കി.

ചീഫ് ജസ്റ്റീസിനെതിരെ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും ഡല്‍ഹി പൊലീസിലെ ജോലി നഷ്ടപ്പെട്ടുവെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തിരികെ വീണ്ടും ഡല്‍ഹി പൊലീസില്‍ ജോലിക്ക് കയറിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സുപ്രീം കോടതിയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്ന ജീവനക്കാരിക്കെതിരെ ഉണ്ടായ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് കേസ് അവസാനിപ്പിക്കുയായിരുന്നു.