പ്രവാചകന് എതിരായ പരാമര്‍ശം; പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍, അനുനയിപ്പിക്കാന്‍ കേന്ദ്രം

പ്രവാചകന് എതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

ബിജെപി നേതാക്കളുടെ പരാമര്‍ശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചേക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശത്തെ പരസ്യമായി തള്ളിക്കളയണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ബഹിഷ്‌ക്കരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്നും ഖത്തര്‍ അറിയിച്ചു. പ്രവാചകന് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യങ്ങളുടെ നിലപാട് വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യക്ക് തിരിച്ചടി ആയേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് കേന്ദ്രം അനുനയ നീക്കത്തിന് ശ്രമിക്കുന്നത്.

പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് വിദേശകാര്യ മന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. വ്യക്തികള്‍ നടത്തിയ പ്രസ്താവനയുടെ ബാധ്യത രാജ്യത്തിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ജിസിസി രാജ്യങ്ങളുമായി അംബാസിഡര്‍ തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിവാദ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കു വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും തള്ളിക്കളയണം. സഹിഷ്ണുതയുടെയും മാനവിക സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏതു തരം പ്രവര്‍ത്തനങ്ങള്‍ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തീവ്രവാദവും വിദ്വേഷവും വളര്‍ത്തുന്ന പ്രവര്‍ത്തിയാണിതെന്നാണ് ജോര്‍ദാന്റെ പ്രതികരണം. നേതാക്കളെ സസ്പെന്‍ഡ് ചെയ്തത് ശരിയായ സമയത്താണെന്നും ജോര്‍ദാന്‍ പ്രതികരിച്ചു. പ്രവാചകനെതിരായ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് പാകിസ്ഥാനും രംഗത്ത് വന്നിരുന്നു.

വിവാദ പരാമര്‍ശത്തിന് പിന്നാലെ നൂപൂറിനെ ബി.ജെ.പി ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരാമര്‍ശം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവര്‍ അറിയിച്ചിരുന്നു.