വിശ്വഗുരുവിന്റെ പതിവ് തുടങ്ങി; ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക; 2000 രൂപ നോട്ട് പിന്‍വലിക്കലില്‍ മോഡിയെ കുത്തി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് നേതാക്കള്‍

2000 രൂപ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് ‘സ്വയം പ്രഖ്യാപിത വിശ്വഗുരു’വിന്റെ പതിവെന്ന് ജയറാം രമേശ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വെച്ച് ട്വിറ്ററിലൂടെയാണ് അദേഹം പ്രതികരിച്ചത്. 2016-ലെ തുഗ്ലക് പരിഷ്‌കാരത്തിന്റെ ഭാഗമാണ് രണ്ടായിരം രൂപയെന്നും അദ്ദേഹം ആരോപിച്ചു.

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു. സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് പ്രതീക്ഷിച്ചതുപോലെ 2000 രൂപ നോട്ട് പിന്‍വലിക്കുകയും അവ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കുകയും ചെയ്തിരിക്കുന്നു. വിനിമയ രംഗത്ത് 2000 രൂപ നോട്ട് ഒരിക്കലും ജനപ്രിയമായിരുന്നില്ല.

ഇക്കാര്യം ഞങ്ങള്‍ 2016 നവംബറില്‍ത്തന്നെ പറഞ്ഞതാണ്. ഞങ്ങളുടെ നിലപാട് ശരിയാണെന്ന് ഈ പ്രഖ്യാപനത്തോടെ തെളിയിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് വ്യാപകമായി വിനിമയം ചെയ്യപ്പെട്ടിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച മണ്ടന്‍ തീരുമാനത്തെ മറച്ചുവയ്ക്കാനുള്ള ബാന്‍ഡ് എയ്ഡ് മാത്രമായിരുന്നു 2000 രൂപ നോട്ടുകള്‍. നോട്ടു നിരോധനത്തിനു ശേഷം അധികം വൈകും മുന്‍പേ സര്‍ക്കാരും ആര്‍ബിഐയും 500 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ നിര്‍ബന്ധിതരായി. ഇനി 1000 രൂപ നോട്ടും സര്‍ക്കാര്‍ വീണ്ടും ഇറക്കിയാലും ഞാന്‍ അദ്ഭുതപ്പെടില്ല. അതോടെ നോട്ടുനിരോധനം പൂര്‍ണമാകുമെന്നും അദേഹം പറഞ്ഞു.

അതേസമയം, വരുന്ന നിയമസഭാ -ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു മാസ്റ്റര്‍ സ്ട്രൈക്കാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കല്‍ എന്നാണ് സൂചന. നേരത്തെ 1000, 500 ന്റെ നോട്ടുകള്‍ പിന്‍വലിച്ചത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും 2024 ഏപ്രില്‍ മെയ് മാസത്തില്‍ ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഇന്ത്യയിലെ ഏതാണ്ട് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പണം കുത്തിയൊഴുക്കാറുണ്ട്. പണം കൂടുതല്‍ വാരി വിതറുന്നവര്‍ വിജയിക്കും എന്ന നിലയാണ് പൊതുവെ ഉണ്ടാകാറുള്ളത്. ബി ജെ പിയാകട്ടെ കഴിഞ്ഞ തവണയും തങ്ങളുടെ എതിരാളികളെ നിഷ്്പ്രഭമാക്കിയത് നോട്ടു നിരോധത്തിലൂടെയായിരുന്നു എന്നാണ് പൊതുവേ പറയാറുള്ളത്്.

എതിരാളികളുടെ പണത്തിന്റെ സോഴ്സുകളെ അടച്ചുകളയുക എന്ന തന്ത്രം ബി ജെ പി പ്രയോഗിക്കുകയാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. സെപ്തംബര്‍ 30 നുള്ളില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്നും മാറ്റുക എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഈ നോട്ടുകള്‍ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല എന്നാണര്‍ത്ഥം. അതോടെ വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി പണം സ്വരൂപിച്ച് വച്ചവര്‍ക്ക് ഈ നോട്ടുകള്‍ ബാങ്കുകളിലേക്ക മാറ്റേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ കൃത്യമായ കണക്ക് ആ പണത്തിനുണ്ടാവുകയും ചെയ്യും. ഈ തന്ത്രത്തിന്റെ ഭാഗമായാണ് 2000 ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചത് എന്ന് ഇപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.