റിപ്പോ നിരക്ക് 5.15 ശതമാനമായി കുറച്ച് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് താഴ്ത്തി 5.15 ശതമാനമാക്കി കുറച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച ഉയർത്തുന്നതിനുള്ള ഉൾക്കൊള്ളൽ നിലപാട് നിലനിർത്തി കൊണ്ടു തന്നെ ആണിത്. റിസർവ് ബാങ്ക് ഹ്രസ്വകാല ഫണ്ടുകൾ ബാങ്കുകൾക്ക് നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

ഇന്നത്തെ നിരക്ക് കുറച്ചതോടെ ആർ‌.ബി‌.ഐ ഈ കലണ്ടർ വർഷത്തിൽ ഇത് തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. റിസർവ് ബാങ്ക് മൊത്തത്തിൽ റിപ്പോ നിരക്ക് 135 ബേസിസ് പോയിൻറ് അഥവാ 1.35 ശതമാനം കുറച്ചു.

റിസർവ് ബാങ്കിന്റെ റിപോ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം എല്ലാ ധനകാര്യ നയ സമിതി അംഗങ്ങളും അംഗീകരിച്ചു. ഉപഭോക്തൃ പണപ്പെരുപ്പത്തിന് 4 ശതമാനം എന്ന ഇടക്കാല ലക്ഷ്യവുമായി യോജിച്ചാണ് തീരുമാനങ്ങൾ എന്ന് റിസർവ് ബാങ്ക് അറിയിച്ചു.