അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കിടയിലും പലിശയിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും.ഇതോടെ റിപ്പോ നിരക്ക് 5.5% ൽ തന്നെ നിലനിർത്തും. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷമാണ് ഈ നീക്കം.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം റിപ്പോ നിരക്ക് 5.5% ൽ നിലനിർത്താൻ തീരുമാനിച്ചതായി ആർബിഐ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികൾക്കിടയിലാണ് ആർബിഐയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് 7 മുതൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തെത്തുടർന്ന് വിദേശ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ആർബിഐ എംപിസി യോഗം ചേർന്നത്. ട്രംപിന്റെ പുതിയ താരിഫ് നടപടികൾ മൂലമുണ്ടായ അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും എംപിസി 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം 6.5% ൽ മാറ്റമില്ലാതെ നിലനിർത്തി.
ആദ്യ പാദത്തിൽ 6.5%, രണ്ടാം പാദത്തിൽ 6.7%, മൂന്നാം പാദത്തിൽ 6.6%, നാലാം പാദത്തിൽ 6.3% എന്നിങ്ങനെയാണ് ത്രൈമാസ വളർച്ച പ്രതീക്ഷിക്കുന്നത്. 2026–27 ലെ ഒന്നാം പാദത്തിൽ വളർച്ച 6.6% ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭൌമരാഷ്ട്രീയ സംഘർഷങ്ങളും നികുതി വർദ്ധനവിലെ ആശങ്കകളും ഉണ്ടായിരുന്നിട്ടും ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ സ്ഥിരത പുലർത്തിയതായി ആർബിഐയുടെ ജൂലൈയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലകൾ, പ്രത്യേകിച്ച് പച്ചക്കറി വിലകൾ അസ്ഥിരമായി തുടരുന്നതിനാൽ, 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പണപ്പെരുപ്പം ഉയർന്നേക്കാമെന്ന് എംപിസി കമ്മിറ്റി ചൂണ്ടിക്കാട്ടി. 2026 സാമ്പത്തിക വർഷത്തിൽ, പണപ്പെരുപ്പം 3.1% ആയിരിക്കുമെന്ന് ആർബിഐ പ്രവചിച്ചിട്ടുണ്ട്, ഇത് ജൂണിൽ നടത്തിയ 3.70% പ്രവചനത്തേക്കാൾ കുറവാണ്. എന്നാൽ 2027 സാമ്പത്തിക വർഷത്തിൽ സിപിഐ 4.9% ആയി തുടരുമെന്ന് ആർബിഐ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ആർബിഐയുടെ 4 ശതമാനം എന്ന ലക്ഷ്യത്തിന് മുകളിലാണ്.







