ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങൾ പൗരത്വ പട്ടികയ്ക്കായി ചിലപ്പോൾ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം: രവിശങ്കർ പ്രസാദ്

ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എൻ‌.പി‌.ആർ) ശേഖരിക്കുന്ന വിവരങ്ങൾ രാജ്യവ്യാപകമായുള്ള ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി) നടപ്പാക്കുന്നതിന് ചിലപ്പോൾ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഞായറാഴ്ച പറഞ്ഞു. എൻ‌.ആർ‌.സി രാജ്യത്തുടനീളം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുന്നത് ഉൾപ്പെടെ ശരിയായ നിയമ നടപടികൾ പിന്തുടരുമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ രവിശങ്കർ പ്രസാദ് പറഞ്ഞു.

എൻ‌.ആർ‌.സി, എൻ‌.പി‌.ആർ എന്നിവയ്‌ക്കെതിരായ വിമർശനങ്ങൾ കേന്ദ്ര സർക്കാർ ഏറ്റുവാങ്ങിക്കൊണ്ടിരിക്കവെയാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവന വരുന്നത്. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ എൻ‌.ആർ‌.സിക്ക് വേണ്ടി എൻ‌.പി‌.ആറിലെ ചില വിവരങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമമന്ത്രിയുടെ പ്രസ്താവന പ്രാധാന്യമർഹിക്കുന്നു. എൻ‌.പി‌.ആർ പ്രക്രിയയും എൻ‌.ആർ‌.സിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും എൻ‌.പി‌.ആറിന്റെ പ്രക്രിയ എൻ‌.ആർ‌.സിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും വാർത്താ ഏജൻസിയായ എ‌.എൻ‌.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.

“എൻ‌.ആർ‌.സിക്ക് വേണ്ടി നിയമപരമായ മുഴുവൻ പ്രക്രിയകളും പിന്തുടരും. ചിലത് ഉപയോഗിക്കാം അല്ലെങ്കിൽ ചിലത് ഉപയോഗിക്കാനിടയില്ല,” സൺ‌ഡേ എക്സ്പ്രസിനോട് സംസാരിച്ച രവിശങ്കർ പ്രസാദ് പറഞ്ഞു. പാസ്‌പോർട്ടുകൾക്കോ പാൻകാർഡുകൾക്കോ വേണ്ടി നിരവധി വിവരങ്ങൾ എടുക്കുന്നുണ്ടെന്നും എൻ.പി.ആറിനെതിരെ മാത്രം എന്തുകൊണ്ട് ഇത്ര പ്രശനം ഉണ്ടാക്കുന്നു എന്ന് മനസിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

“ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. നിയമപരമായ ഒരു പ്രക്രിയയുണ്ട്, സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്തും, അഭിപ്രായങ്ങൾ എടുക്കും. എന്തെങ്കിലും ചെയ്യണമെങ്കിൽ അത് പരസ്യമായി നടക്കും. എൻ‌.ആർ‌.സിയിൽ ഒന്നും രഹസ്യമായിരിക്കില്ല.” എൻ‌.ആർ‌.സി എപ്പോൾ നടപ്പാക്കുമെന്ന്  ചോദിച്ചപ്പോൾ രവിശങ്കർ പ്രസാദ് പറഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരമാണ് അസം എൻആർസി നടപ്പിലാക്കിയതെന്നും രവിശങ്കർ പ്രസാദ് ആവർത്തിച്ചു.

എൻ‌.ആർ‌.സി നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് എൻ‌.പി‌.ആർ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതെന്ന കോൺഗ്രസിന്റെ ആരോപണത്തെകുറിച്ച് ചോദിച്ചപ്പോൾ, ക്ഷേമ നടപടികളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യമിടില്ല എന്ന് മന്ത്രി പറഞ്ഞു. എൻ‌.പി‌.ആറിന്റെ ആവശ്യകതയുണ്ട്, കാരണം സെൻസസ് വിശദാംശങ്ങൾ ഒരു അതോറിറ്റിക്കും പരസ്യപ്പെടുത്താൻ കഴിയില്ല, പക്ഷേ എൻ‌.പി‌.ആർ ക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിനുള്ള നയങ്ങൾ രൂപപ്പെടുതുന്നതിന് ആവശ്യമാണ്, രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

“പൗരത്വ നിയമ ഭേദഗതി (സി‌എ‌എ) ഒരു ഇന്ത്യക്കാരനും ബാധകമല്ല. സി‌.എ‌.എ കാരണം ഒരു ഇന്ത്യക്കാരനും പൗരനാകാനോ പൗരത്വം നിഷേധിക്കാനോ കഴിയില്ല,” മന്ത്രി പറഞ്ഞു.