യുവതിയുടെ മൃതദേഹം എലികൾ കടിച്ച് കീറിയ നിലയിൽ; സംഭവം സർക്കാർ ആശുപത്രിയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം

ആശുപത്രികളുടെ കാര്യത്തിൽ എല്ലാക്കാലത്തും ശോചനീയാവസ്ഥയിലാണ് ഉത്തർ പ്രദേശ് . പലപ്പോഴും അത്തരം അവസ്ഥകൾ ഗുരുതരമായി കുട്ടികൾക്കടക്കം ജീവൻ നഷ്ടപ്പെട്ട വാർത്തകൾ നാം കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ ആതോ ശോചനീയവസ്ഥ മൃതദേഹത്തിന് വരെ അനുഭവിക്കേണ്ടതായി വരുന്ന സാഹചര്യമാണ് ഉള്ളത്. യുപിയിലെ സർക്കാർ ആശുപത്രിയിൽ യുവതിയുടെ മൃതദേഹം എലികൾ കടിച്ച് കീറിയ നിലയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

ലളിത്പൂരിൽ ഒരു സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം.ആത്മഹത്യ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹമാണ് എലി കടിച്ചത്. ഡിസംബർ രണ്ടിനാണ് 21 കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങി വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയായിരുന്നു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

ഡിസംബർ മൂന്നിന് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് തൊട്ടു മുന്നെയാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും യുവതിയുടെ മൃതദേഹത്തിൽ മുറിവുകൾ കാണുന്നത്. യുവതിയെ മൂടിയിരുന്ന തുണയടക്കം കടിച്ചു പറിച്ച നിലയിലായിരുന്നു. ഇതോടെ യുവതിയുടെ അമ്മ അമ്മ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

യുവതിയുടെ മൃതദേഹം ശരിയായി മറച്ചിട്ടില്ലെന്നും രാത്രിയിൽ എലികൾ കടിച്ചതാണെന്നുമാണ് സംശയിക്കുന്നതെന്നും ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഇംതിയാസ് അഹമ്മദ് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. പരാതി പരിഗണിച്ച് വിഷയം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ വീരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ മൂന്നംഗ ഡോക്ടർമാരുടെ സംഘം രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഡോ. ഇംതിയാസ് അഹമ്മദ് വ്യക്തമാക്കി.