മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയിൽ എം.പിക്കെതിരെ കേസെടുത്തു

ലോക് ജനശക്തി പാർട്ടി (എൽജെപി) എം.പിയും ചിരാഗ് പാസ്വാന്‍റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് ഡൽഹി പൊലീസ്. ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള എംപിയായ പ്രിൻസ് രാജ് തന്നെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എൽജെപി പ്രവർത്തകയായ സ്ത്രീ മൂന്ന് മാസം മുമ്പ് ഡൽഹി കോനാട്ട് പ്ലേസ് പൊലീസിൽ പരാതിപ്പെട്ടിരുന്നു.

എന്നാൽ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ജൂലൈയിൽ യുവതി കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബർ 9 ന് ഡൽഹി കോടതി ഉത്തരവിട്ടതിനെ തുടർന്ന് മൂന്ന് മാസം പഴക്കമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

തനിക്കെതിരെ ഒരു സ്ത്രീ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നുവെന്ന് ആരോപണം നിഷേധിച്ചുകൊണ്ട് ജൂൺ 17 -ന് പ്രിൻസ് രാജ് ട്വീറ്റ് ചെയ്തിരുന്നു. “എനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾ ഞാൻ വ്യക്തമായി നിഷേധിക്കുന്നു. അത്തരം അവകാശവാദങ്ങളെല്ലാം തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണ്, കൂടാതെ എന്റെ പ്രശസ്തിക്ക് മങ്ങലേൽപ്പിക്കാനും എന്നെ വ്യക്തിപരമായി സമ്മർദ്ദത്തിലാക്കാനുമുള്ള ഒരു വലിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ്,” എം.പി എഴുതി. “നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ സംരക്ഷണത്തിനായി സുനിശ്ചിതമായ നിയമങ്ങൾ ദുരുപയോഗം ചെയ്യാനുള്ള ഈ ആവർത്തിച്ചുള്ള ദുരുപയോഗ ശ്രമങ്ങളിൽ ഞാൻ അങ്ങേയറ്റം ദുഖിതനാണ്,” പ്രിൻസ് രാജ് പറഞ്ഞു.

യുവതി മുമ്പ് സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും യുവതിക്കെതിരെ ഫെബ്രുവരിയിൽ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രിൻസ് രാജ് പറഞ്ഞു.