രജനീകാന്തും ഇളയരാജയും രാജ്യസഭയിലേക്ക്?

രജനീകാന്തിനെ രാജ്യസഭയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് നാമനിര്‍ദേശം ചെയ്യാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രജനിയെക്കൂടാതെ സംഗീതസംവിധായകന്‍ ഇളയരാജ, സോഹോ, കോര്‍പ്പറേഷന്‍ സി.ഇ.ഒ. ശ്രീധര്‍ വേമ്പു, ബി.ജെ.പി. നേതാവും നടിയുയുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം 24ന് രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നവരില്‍ ഉള്‍പ്പെടുന്ന സുബ്രഹ്‌മണ്യന്‍ സ്വാമിക്കുപകരം തമിഴ്‌നാട്ടില്‍നിന്നുതന്നെ ഈ ലിസ്റ്റില്‍ നിന്ന് തന്നെ ഒരാളെ നാമനിര്‍ദേശം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി നല്ലബന്ധം പുലര്‍ത്തുന്നയാളാണ് രജനീകാന്ത്.

അതേസമയം, സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നുമുള്ള ആവശ്യവുമായി ബി.ജെ.പി തമിഴ്നാട് ഘടകവും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ പ്രതികരണം.