രാജസ്ഥാനില്‍ ആറാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ കരൗലി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസുകാരിയാണ് അതിക്രമത്തിന് ഇരയായത്. ഇന്നലെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച സ്‌കൂളില്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വൈകിട്ട് വീട്ടില്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്‌കൂളില്‍ ചെന്ന് അന്വേഷിച്ചു. അകത്ത് നിന്നുള്ള ഒരു പൂട്ടിയ മുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ വാതില്‍ ബലമായി തള്ളി തുറന്നപ്പോള്‍ അധ്യാപകന്‍ കുട്ടിയെ ഉപദ്രവിക്കുന്നതാണ് കണ്ടത്. അമ്മയെ തള്ളിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

അധ്യാപകന്‍ തന്നെ ഉപദ്രവിച്ച വിവരം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തി. തുടര്‍ന്ന് അധ്യാപകനതിരെ പൊലീസില്‍ പരാതി നല്‍കി. ഐപിസി സെക്ഷന്‍ 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാജസ്ഥാനില്‍ സ്‌കൂളുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് കേസുകളാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ലൈംഗികാക്രമണത്തിന് വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.