വിശ്വാസ വോട്ടെടുപ്പ് നടത്താനൊരുങ്ങി ഗെലോട്ട് സർക്കാർ; സച്ചിൻ പൈലറ്റിനോട് വിട്ടുവീഴ്ചയില്ലെന്ന് കോൺഗ്രസ്

രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പ് നടത്താനൊരുങ്ങി കോണ്‍ഗ്രസ് സർക്കാർ. അടുത്തയാഴ്ച ഇതിനായി സഭ സമ്മേളനം വിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സച്ചിൻ പൈലറ്റിനോട് വിട്ടുവീഴ്ചയില്ല. നിലപാട് മാറ്റിയാൽ മാത്രം സച്ചിനുമായി ചര്‍ച്ച നടത്തും. എന്നാൽ സച്ചിനെ ഇനി മന്ത്രിസഭയിൽ ഉള്‍പ്പെടുത്താനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഫോൺ ചോർത്തലിൽ കേന്ദ്രം ചീഫ് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടി.

വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാനായി മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനായി ബുധനാഴ്ച സഭ സമ്മേളനം വിളിച്ചേക്കുമെന്നാണ് വിവരം. പ്രതിസന്ധി തുടരുന്നതിനിടെ  ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എം.എൽ.എമാർ ഗെലോട്ട് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് ആശ്വാസമായി.  ഇതോടെ 103 അംഗങ്ങളുടെയെങ്കിലും പിന്തുണ ഉറപ്പിക്കാൻ ഗെഹ്‍ലോട്ട് ക്യാമ്പിനായിട്ടുണ്ട്. എന്നാൽ 200 അംഗ നിയമസഭയിൽ 109 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഗെഹ്‍ലോട്ടിന്‍റെ അവകാശവാദം. ഇന്നലെ ഗവർണറെ കണ്ട ഗെഹ്‍ലോട്ട് ഇക്കാര്യം അറിയിച്ചിരുന്നു.

വിശ്വാസ വോട്ടെടുപ്പ് സച്ചിൻ ക്യാമ്പിനെ കൂടുതൽ വെട്ടിലാക്കും. എന്നാൽ സച്ചിൻ ഇനി  എന്ത് നിലപാടാകും സ്വീകരിക്കുകയെന്നാണ് ബിജെപിയും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം നൽകുക മാത്രമാണ് ഒത്തുതീര്‍പ്പെന്ന നിലപാട് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ സച്ചിൻ പൈലറ്റ് അറിയിച്ചതായുള്ള സൂചനകളുണ്ടായിരുന്നെങ്കിലും കോൺഗ്രസ് വഴങ്ങില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതേ സമയം സച്ചിൻ പൈലറ്റിനും കൂടെയുള്ള വിമത എംഎൽഎമാർക്കും എതിരെ ചൊവ്വാഴ്ച വൈകീട്ട് വരെ നടപടിയെടുക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് കോടതിയിലും പുറത്തുമായി തുടരുന്ന രാഷ്ട്രീയ പോരിൽ ഇതുവരെ പുറകിൽ നിന്ന് കളിച്ച ബിജെപി ചിത്രത്തിലേക്ക് വരികയാണ്. രാജസ്ഥാൻ കോൺഗ്രസ് സർക്കാർ, കേന്ദ്രമന്ത്രിയുടെയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. നിയമവിരുദ്ധമായാണ് കേന്ദ്ര മന്ത്രിയുടെ  ഫോണ്‍ ചോര്‍ത്തിയതെന്നാണ് ബിജെപി ആരോപണം.