രാജസ്ഥാനില്‍ കോണ്‍ഗ്രസ് 'കാലുവാരി' തോല്‍പ്പിക്കുന്നു; ടോങ്കില്‍ സച്ചിന്‍ പൈലറ്റ് പിന്നില്‍; ഗുജ്ജാര്‍ വിഭാഗം 'കൈ'വിട്ടു; മുന്നേറി ബിജെപി

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ പരസ്പരം കാലുവാരിയെന്ന് സൂചന. ഫലസൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം ഒരു നീക്കം നടന്നുവെന്നാണ് വ്യക്തമാകുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ടെതിരെ രംഗത്തുവന്ന കോണ്‍ഗ്രസിന്റെ മുഖമായ സച്ചിന്‍ പൈലറ്റ് ഏറെ പിന്നിലാണ്.

ടോങ്ക് മണ്ഡലത്തില്‍ നിന്നുമാണ് സച്ചിന്‍ ജനവിധി തേടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് സിംഗാണ് ഇവിടെ മുന്നില്‍. സച്ചിന്‍ പൈലറ്റ് പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും നല്‍കുക.

അഞ്ചുശതമാനം വോട്ട് രാജസ്ഥാനിലുള്ള വിഭാഗമാണ് സച്ചിന്‍ ഉള്‍പ്പെട്ട ഗുജ്ജാര്‍ വിഭാഗം. കോണ്‍ഗ്രസിനൊപ്പം നിന്ന വിഭാഗമായിരുന്നു ഇവരെങ്കിലും നിലവില്‍ കോണ്‍ഗ്രസിനൊപ്പമല്ല. ബിജെപിയ്ക്കായിരിക്കും തങ്ങളുടെ വിഭാഗത്തിന്റെ വോട്ടുകളെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ അഞ്ചുശതമാനം വോട്ടുകള്‍ ബിജെപിയ്ക്ക് നേടാന്‍ സാധിച്ചെങ്കില്‍ കോണ്‍ഗ്രസിന് ഏല്‍ക്കുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കുമത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ അഭിമുഖങ്ങളില്‍ സച്ചിന്‍ ആത്മവിശ്വാസം പ്രകടപ്പിച്ചിരുന്നെങ്കിലും വോട്ടുകള്‍ ഭിന്നിക്കുമെന്ന് സച്ചിന് വ്യക്തമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

രാജസ്ഥാനില്‍ വന്‍ ലീഡിലേക്കാണ് ബിജെപി കുതിക്കുന്നയത്. നിലവിലെ ഫലസൂചനകളനുസരിച്ച് 108 സീറ്റുകളുമായി ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്. ഭരണപാര്‍ട്ടിയായ കോണ്‍ഗ്രസിന് 76 സീറ്റുകളില്‍ മുന്നേറ്റം ഉണ്ടാക്കാനെ സാധിച്ചിട്ടുള്ളൂ.

ജനവിധിയില്‍ രാജസ്ഥാനില്‍ നിര്‍ണായകമാണ് മറ്റുള്ള പാര്‍ട്ടികളും. നിലവില്‍ 15 സീറ്റുകളുമായി മറ്റുള്ളവരുമുണ്ട്. സര്‍ദാര്‍പുരയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ടാണ് മുന്നില്‍. ജല്‍റാപഠനില്‍ വസുന്ധരാ രാജ സിന്ധ്യയും മുന്നിലുണ്ട്.