പദയാത്ര പാർട്ടിയുടെ അറിവോടെയല്ല; സച്ചിൻ പൈലറ്റിനെ തള്ളി കോൺഗ്രസ്

രാജ്യത്താകെ തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസ് കരുക്കൾ നീക്കുമ്പോൾ രാജസ്ഥാനിൽ പാർട്ടി കലങ്ങിമറിയുകയാണ്. മുഖ്യമന്ത്രി അശോക് ഗലോട്ടും, പ്രമുഖ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് പ്രതിസന്ധി സൃഷ്ടിച്ച്രിക്കുന്നത്. സംസ്ഥാനത്ത് പാർട്ടി ഇപ്പോൾ സച്ചിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സച്ചിൻ പൈലറ്റിന്‍റെ പദയാത്രയെ തള്ളി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നു.

പാർട്ടിയുടെ അറിവോടെ നടത്തുന്ന യാത്രയല്ലെന്ന് പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാരെ വ്യക്തമാക്കി. യാത്ര വ്യക്തിപരമാണെന്നും സച്ചിനെതിരെ നടപടിയെടുക്കണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഗോവിന്ദ് സിംഗ് ദൊത്തസാരെ പറഞ്ഞു. സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനിൽ പദയാത്ര നടത്തുന്ന സച്ചിൻ പൈലറ്റിനെതിരായ നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ നിർണ്ണായക യോഗം ഇന്ന് നടക്കും. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സുഖ്‍വിന്ദർ സിംഗ് രൺധാവയാണ് യോഗം വിളിച്ചത്. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ പിസിസി അധ്യക്ഷനും സഹ ഭാരവാഹികളും പങ്കെടുക്കും. സച്ചിനെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് മുൻപിലുള്ളത് കടുത്ത നടപടി സ്വീകരിക്കുന്നതിൽ വെല്ലുവിളിയായി നിൽക്കുകയാണ് . ഇതിനോടൊപ്പം തന്നെ സച്ചിൻ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.ഇക്കാര്യത്തിൽ വിശദീകരണവുമായി സച്ചിൽ തന്നെ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിലാണ് പ്രതിഷേധമെന്നും യാത്ര പാർട്ടിക്കെതിരല്ലെന്നും സച്ചിൻ വ്യക്തമാക്കി. താൻ ബിജെപിയിൽ ചേരുമെന്ന പ്രതികരണം ദുഷ്ടലാക്കോടെയാണെന്നും സച്ചിൻ പ്രതികരിച്ചു.