പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍, കേന്ദ്ര നിലപാടിനെ എതിര്‍ത്ത് ആര്‍.എസ്.എസ്

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കാതെ ആര്‍.എസ്.എസ്. നിയമ നിര്‍മ്മാണത്തില്‍ ആര്‍.എസ്.എസ് അതൃപ്തി രേഖപ്പെടുത്തി. സമൂഹമാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. ഹിജാബ് വിവാദം പ്രാദേശിക തലത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര വിരുദ്ധ നിലപാടുമായി ആര്‍.എസ്.എസ് രംഗത്ത് വന്നത്.

വിവാഹ പ്രായ ഏകീകരണവും, ഹിജാബ് വിവാദവും അടക്കം മറ്റ് സമകാലിക വിഷയങ്ങള്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ അഹമ്മദാബാദില്‍ ചേരുന്ന ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയില്‍ (എബിപിഎസ്) ചര്‍ച്ച ചെയ്യും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ബില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു.

”വിവാഹപ്രായം സംബന്ധിച്ച വിഷയം ചര്‍ച്ചയിലാണ്. പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആദിവാസികള്‍ക്കിടയിലും, ഗ്രാമപ്രദേശങ്ങളിലും വിവാഹങ്ങള്‍ നേരത്തെയാണ് നടക്കുന്നത്. ഇത് വിദ്യാഭ്യാസത്തിന് തടസ്സമാകുന്നുവെന്നും, പെണ്‍കുട്ടികള്‍ ചെറു പ്രായത്തില്‍ തന്നെ ഗര്‍ഭം ധരിക്കുന്നു എന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ല. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ എത്രമാത്രം ഇടപെടണം എന്നതാണ് ചോദ്യം. ചില കാര്യങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണം,” ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

വൈവാഹിക ബലാത്സംഗ വിഷയത്തില്‍ ആര്‍.എസ്.എസിന് സമാനമായ അഭിപ്രായമാണെന്നും, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് കുടുംബത്തിന് വിടണമെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളെ കുറിച്ച് ഒരു രാഷ്ട്രീയ ചര്‍ച്ച പാടില്ല. പകരം സാമൂഹിക ചര്‍ച്ചയാണ് നടക്കേണ്ടത്. ശക്തമായ സമൂഹം സ്വയം പരിഹാരം കണ്ടെത്തണം എന്ന് ആര്‍.എസ്.എസ് അഭിപ്രായപ്പെട്ടു.

അതേസമയം ഹിജാബ് വിവാദം അനാവശ്യമായി ഊതിപ്പെരുപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് അവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന ശ്രമമാണ് ഇതെന്നും, വിഷയം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ആര്‍.എസ്.എസ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ പ്രവര്ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് അഖില ഭാരതീയ പ്രതിനിധി സഭ ചേരുന്നത്. യോഗത്തില്‍ സംഘടനയുടെ എല്ലാ ഉന്നത നേതാക്കളും രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികളും 30ലധികം അനുബന്ധ സംഘടനകളും പങ്കെടുക്കും.