രാഹുല്‍ ഗാന്ധിയുടെ തീരുമാനം സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടുന്നവരുടെ മരണമണി ആയിരിക്കുമെന്ന് ലാലു പ്രസാദ് യാദവ്, ബി.ജെ.പി തന്ത്രത്തിന് വഴങ്ങരുതെന്നും ആര്‍.ജെ.ഡി നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ആത്മഹത്യാപരമെന്ന് വിശേഷിപ്പിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഹുലിന്റെ ഈ തീരുമാനം തന്റെ പാര്‍ട്ടിയുടെ മരണമണിയാണെന്ന് മാത്രമല്ല സംഘപരിവാറിനെതിരെ രാജ്യത്ത് പോരാടുന്ന എല്ലാ ശക്തികളുടെയും അന്ത്യമായിരിക്കും.

ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു. ഈ തീരുമാനത്തിലൂടെ കോണ്‍ഗ്രസും ബിജെപി ഒരുക്കുന്ന തന്ത്രത്തില്‍ വീണുവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ഇനി ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കിയാല്‍ അവരുടെ വിമര്‍ശനം അത് കേവലം ഗാന്ധികുടുംബത്തിന്റെ കളിപ്പാവ എന്നായിരിക്കും. എന്തിനാണ് രാഹുല്‍ തന്റെ രാഷ്ട്രീയ വൈരികള്‍ക്ക് അങ്ങിനെ ഒരു സാധ്യത നല്‍കുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് ഇത് പ്രതിപക്ഷത്തിന്റെ കൂട്ടത്തോല്‍വിയാണെന്നും എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് കണ്ടുപിടിച്ച് മുന്നോട്ട് പോകണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.