ലോക്ക്ഡൗൺ നീട്ടുന്നത് വളരെ എളുപ്പമാണ്, എന്നാല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് മുന്നറിയിപ്പ്  നൽകി ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ

ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന് മുന്നറിയിപ്പ്  നൽകി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.  കോവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഘടിച്ച ചർ‌ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച ചർച്ചകൾ കോവിഡ് 19 നെ നേരിടുന്നതിൽ കേന്ദ്ര സർക്കാർ ആദ്യ ശ്രമത്തിൽ വിജയിച്ചില്ലെന്നതിന് സൂചനയാണ് നൽകുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടിയാൽ അത് സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് രഘുറാം രാജൻ വ്യക്തമാക്കി. രാജ്യത്തെ ധനവിഭവങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു, പക്ഷേ സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നത് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവൻ സംരക്ഷിക്കുന്നതിന് 65000 കോടി രൂപ ആവശ്യമാണെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

കോവിഡ് 19-നെ സംബന്ധിച്ചുള്ള നിര്‍ണായക വിഷയങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത് സംബന്ധിച്ചുമാണ് രാഹുലും രഘുറാം രാജനും ചര്‍ച്ച ചെയുന്നത്. രാവിലെ 9ന് തുടങ്ങിയ ചർച്ച പൂർണമായും വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പുരോഗമിക്കുന്നത്. ‌ നിലവില്‍ പ്രതിസന്ധിയിലായ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രഘുറാം രാജനില്‍ നിന്ന് രാഹുല്‍ തേടും. രാഹുലും രഘുറാം രാജനുമായുള്ള ചര്‍ച്ച വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ആരോഗ്യവിദഗ്ദധരുമായും രാഹുല്‍ വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും.