രാഹുൽ ഗാന്ധി ഗോവയിൽ; കാലുമാറില്ലെന്ന് സ്ഥാനാർത്ഥികൾ പ്രതിജ്ഞ എടുക്കും!

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തി. പാർട്ടിയുടെ സ്ഥാനാർത്ഥികൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് ‘വിശ്വസ്തത പ്രതിജ്ഞ’യെടുക്കും.

2017ൽ ഗോവയിൽ 40ൽ 17 സീറ്റ് കോൺഗ്രസും 13 സീറ്റ് ബിജെപിയും നേടിയിരുന്നു. എന്നാൽ 15 കോൺഗ്രസ് എംഎൽഎമാർ 2019ൽ ബിജെപിയിലേക്ക് മാറി.ഇതിൽ തന്നെ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബാബു കാവ്‌ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.ആം ആദ്മി പാർട്ടി (എ.എ.പി) നേരത്തെ സ്ഥാനാർത്ഥികളെ കൂറുമാറ്റ വിരുദ്ധ സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചിരുന്നു

ഫെബ്രുവരി 2 ന് രാഹുൽ ഗാന്ധി സന്ദർശനം നടത്തുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനവും റായ്പൂരിലെ യാത്രയും കാരണം അദ്ദേഹത്തിന്റെ സന്ദർശനം മാറ്റിവെക്കുകയായിരുന്നു.

ടൂറിസം മേഖലയിലെ പ്രതിനിധികളുമായും അംഗൻവാടി ജീവനക്കാരുമായും രാഹുൽ സംവദിക്കും.മോർമുഗോവയിലും സാദയിലും അദ്ദേഹം വീടുവീടാന്തരം പ്രചാരണം നടത്തും. തുടർന്ന് സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും.

ഫെബ്രുവരി 14നാണ് ഗോവയിൽ വോട്ടെടുപ്പ്.മാർച്ച് 10നാണ് വോട്ടെണ്ണൽ