'സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം..അടുത്തത് ജാതി സെൻസസ്'; തൻ്റെ ജീവിത ലക്ഷ്യമാണത്, ആർക്കും തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി

ജാതി സെൻസസ് തന്റെ ജീവിത ലക്ഷ്യമാണെന്നും അത് തടയാൻ ഒരു അധികാര ശക്തിക്കും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസസെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉടൻ അത് നടപ്പാക്കുമെന്നും ഡൽഹിയിൽ നടന്ന ‘സാമാജിക് ന്യായ് സമ്മേളന’ത്തിൽ രാഹുൽ വ്യക്തമാക്കി.

‘അനീതി അനുഭവിച്ച 90 ശതമാനം ജനങ്ങൾക്കും നീതി ഉറപ്പാക്കുക എന്നത് എന്റെ ജീവിത ലക്ഷ്യമാണ്. ജാതി സെൻസസ് എനിക്ക് രാഷ്ട്രീയമല്ല, അത് എൻ്റെ ജീവിത ലക്ഷ്യമാണ്, ഞാൻ അത് ഉപേക്ഷിക്കില്ല. ജാതി സെൻസസ് തടയാൻ ഒരു അധികാര ശക്തിക്കും കഴിയില്ല. കോൺഗ്രസ് സർക്കാർ വന്നാൽ ആദ്യം ജാതി സെൻസസ് നടത്തും. ഇതാണ് എൻ്റെ ഗ്യാരണ്ടി’- രാഹുൽ പറഞ്ഞു.

ദളിത് ഒബിസി പിന്നോക്ക വിഭാഗകക്കാർ ഉൾപ്പെടെ ഇന്ന് രാജ്യത്തെ 90% ത്തോളം പേരും അനീതി നേരിടുന്നു. 22 അതിസമ്പന്നർക്ക് പ്രധാനമന്ത്രി മോദി നൽകിയ പണത്തിലെ ചെറിയൊരു പങ്ക് 90% ത്തിന് നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ വിശദീകരിച്ചു. കോൺഗ്രസിന്റെ വിപ്ലവകരമായ പ്രകടന പത്രിക കണ്ട് പ്രധനമന്ത്രി പരിഭ്രാന്തനായിരിക്കുക ആണ്. രാജ്യത്തിന്റെ എക്സ്റേ എടുക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്, രാജ്യസ്നേഹിയെന്ന് അവകാശപ്പെടുന്നവർ എക്സറെയെ ഭയപ്പെടുന്നുവെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ് പത്രിക മുന്നോട്ടുവയ്ക്കുന്ന ജാതി സെൻസസ്, പ്രധാനമന്ത്രി മോദി അടക്കമുള്ള ബിജെപി നേതാക്കൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. രാമക്ഷേത്രം പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളിൽ ദളിത് ആദിവാസി വിഭാഗത്തിൽ നിന്ന് ആരെയും കണ്ടില്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചു. സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം തുടങ്ങിയ കോൺഗ്രസിന്റ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസസ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.