'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണത്തിൽ ഇന്ന് രാജ്യതലസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിൻറെ മാർച്ച്. പ്രതിപക്ഷത്തിൻറെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും പ്രതിഷേധ മാർച്ച്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമടക്കം 300 ഓളം എംപിമാർ പ്രതിഷേധത്തിൽ അണിനിരക്കുമെന്നാണ് കോൺഗ്രസും ഇന്ത്യ സഖ്യവും പറയുന്നത്.

ബീഹാറിലെ എസ്ഐആർ റദ്ദാക്കണമെന്നും, രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്. പാർലമെന്റിൽ നിന്നാകും എംപിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുക. വിജയ് ചൗക്കിൽ മാർച്ച് തടഞ്ഞേക്കും. മുപ്പത് പ്രതിപക്ഷ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ എംപിമാരെയും കമ്മീഷൻ കാണണം എന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.

Read more

വോട്ടർ പട്ടിക ക്രമക്കേടിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കന്മാരുടെയും യോഗവും ഇന്ന് ചേരുന്നുണ്ട്. വൈകിട്ട് നാലരക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. രാഹുൽഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യ സഖ്യം നേതാക്കളുടെ യോഗവും വൈകിട്ട് ചേരും. ഖർഗെയുടെ വസതിയിൽ അത്താഴ വിരുന്നായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.