സാറെന്ന് വിളിക്കാതെ രാഹുലെന്ന് വിളിക്കൂ സുഹൃത്തേ; യുവാക്കളെ കയ്യിലെടുത്ത് രാഹുല്‍

ചോദ്യങ്ങള്‍ക്ക് മുന്നില്‍ വരാതെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെയും യാദൃശ്ചികമായി വന്നുപെടുന്ന ചോദ്യങ്ങള്‍ക്ക് ഉരുണ്ടുകളിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ നാട്ടില്‍ അദ്ദേഹത്തിന് ഇക്കാര്യത്തിലെല്ലാം മാതൃക കാണിക്കുകയാണ് പപ്പു എന്ന് വിളിച്ച് എതിരാളികള്‍ കളിയാക്കിയ രാഹുല്‍ ഗാന്ധി.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചെന്നൈയിലെ ഒരു കോളജിലെ വിദ്യാര്‍ഥികളുമായി സംവദിക്കവെ കോളേജിനെ മൊത്തം കയ്യിലെടുത്താണ് രാഹുല്‍ സംസാരം തുടര്‍ന്നത്. പതിവ് കുര്‍ത്തയും ജാക്കറ്റും ഉപേക്ഷിച്ച് ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചാണ് രാഹുല്‍ വിദ്യാര്‍ഥികളോട് സംവദിക്കാനെത്തിയത്.

രാജ്യത്തെ ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് കോളേജിലെ ഒരു പെണ്‍കുട്ടി ചോദ്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ സാര്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ തിരുത്ത്. സാര്‍ എന്ന് വിളിക്കാതെ എന്നെ രാഹുല്‍ എന്ന് വിളിച്ചൂടെ, അതായിരിക്കും കൂടുതല്‍ കംഫര്‍ട്ട് എന്നാണ് രാഹുല്‍ ഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.

രാഹുല്‍ ഇക്കാര്യം പറഞ്ഞതോടെ നിറഞ്ഞ കയ്യടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റെടുത്തത്. പിന്നീട്, ചോദ്യം ചോദിക്കുന്ന പെണ്‍കുട്ടി രാഹുല്‍ എന്ന് പറയുമ്പോഴെല്ലാം വിദ്യാര്‍ത്ഥികള്‍ ആര്‍പ്പുവിളിച്ചു.

https://www.facebook.com/JaihindNewsChannel/videos/2192346347747836/

ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തിനായി ചെലവഴിക്കുന്ന തുകയുടെ തോത് വളരെ കുറവാണെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇത് വര്‍ധിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. ആറ് ശതമാനത്തിന്റെയെങ്കിലും വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കി. ഫണ്ട് മാത്രമല്ല പ്രശ്നം. വിദ്യാഭ്യാസ രംഗം കൂടുതല്‍ സ്വതന്ത്രമാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍മേഖലയിലും 33 ശതമാനം സ്ത്രീ സംവരണം പൂര്‍ണമായും നടപ്പാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളില്‍ ഭാരം ഏല്‍പ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ രാഹുല്‍ നോട്ട് നിരോധനത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഇല്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഒന്നിച്ചുള്ള മറുപടി.

റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം വേണമെന്ന് ആദ്യമായി പറഞ്ഞ ആളാണ് ഞാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അന്വേഷണം വേണം. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. അത് പ്രത്യേകം തിരഞ്ഞെടുത്തവര്‍ക്കെതിരെ മാത്രമായി ഉപയോഗിക്കരുത്. പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ച തന്റെ നടപടി ആത്മാര്‍ഥമായ സ്‌നേഹത്തോടെയായിരുന്നുവെന്നും സംവദത്തിനിടെ രാഹുല്‍ പറഞ്ഞു.

എപ്പോഴെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുപോലെ തുറന്നവേദിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും രാഹുല്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഡിഎംകെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ള സഖ്യകക്ഷി നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. നാഗര്‍കോവിലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കൂടി പങ്കെടുത്ത ശേഷം രാഹുല്‍ കേരളത്തിലേക്ക് തിരിക്കും.