'ഒരു പ്രണയമുണ്ടായിരുന്നു പക്ഷേ വിവാഹം കഴിച്ചില്ല'; രാഹുല്‍ ഗാന്ധി അതിമോഹിയായ അമ്മയുടെ മകനെന്ന് കങ്കണ റണാവത്ത്

രാഹുല്‍ ഗാന്ധി അതിമോഹമുള്ള ഒരു അമ്മയുടെ മകനാണെന്ന് നടിയും ഹിമാചലിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കങ്കണ റണാവത്ത്. ജീവിതത്തില്‍ രാഹുല്‍ ഗാന്ധി ഒരു വിജയവും നേടിയിട്ടില്ല. ത്രീ ഇഡിയറ്റ്‌സ് സിനിമയില്‍ നാം കണ്ടതുപോലെ കുടുംബത്തിന്റെ ഇരയാണ് രാഹുല്‍ ഗാന്ധിയെന്നും കങ്കണ പറഞ്ഞു.

സോണിയ ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയം രാഹുലിന് പറ്റിയ പണിയല്ല. അന്‍പത് കഴിഞ്ഞിട്ടും യുവ നേതാവെന്ന നിലയിലാണ് രാഹുലിനെ രാഷ്ട്രീയത്തില്‍ അവതരിപ്പിച്ചതെന്നും കങ്കണ പറഞ്ഞു. വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒറ്റപ്പെട്ട ഒരാളായാണ് രാഹുലിനെ കണക്കാക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ മാതാവ് സോണിയ ഗാന്ധി ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്. പണത്തിന് ഒരു കുറവുമില്ല. രാഷ്ട്രീയം വിട്ട് രാഹുല്‍ മറ്റെന്തെങ്കിലും ചെയ്യണം. രാഹുലിന് നല്ലൊരു നടനാകാനുള്ള കഴിവുണ്ടെന്നും കങ്കണ അഭിപ്രായപ്പെട്ടു. രാഹുലിന് ഒരു പ്രണയമുള്ളതായി കേട്ടിരുന്നെന്നും എന്നാല്‍ വിവാഹം കഴിച്ചില്ലെന്നും കങ്കണ പറഞ്ഞു.

സിനിമയിലും താന്‍ ഇങ്ങനെയുള്ളവരെ കണ്ടിട്ടുണ്ട്. മാതാപിതാക്കള്‍ പിന്നാലെ നടന്ന് അവരുടെ ജീവിതം ഇല്ലാതാക്കും. ഇത് തന്നെയാണ് രാഹുലിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്നും കങ്കണ ആരോപിച്ചു.