നേതൃത്വം മാറണം : ജി 23

രാഹുല്‍ പ്രസിഡന്റ് ആയില്ലെങ്കില്‍ ആ സ്ഥാനത്തു വേറെ ആള്‍ വേണം എന്ന ആവിശ്യമുയര്‍ത്താന്‍ കോണ്‍ഗ്രസ് സീനിയര്‍ നേതാക്കള്‍ തിരുമാനിച്ചു. ഇന്ന് നടക്കുന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശശി തരൂരും ഗുലാം നബി ആസാദും അടക്കമുള്ളവര്‍ ഈ അവിശ്യം ഉന്നയിക്കുക.

നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ഇന്ന് ചേരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച വിഷയം പരിഗണിക്കാനാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്.

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം യോഗത്തില്‍ ഉയരും. രാഹുല്‍ ഗാന്ധിക്ക് താത്പര്യം ഇല്ലെങ്കില്‍ മറ്റൊരു നേതാവിനെ സ്ഥിരം അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി വിമത വിഭാഗമായ ജി 23 രംഗത്തെത്തിയിട്ടുണ്ട്. ഗുലാം നബി ആസാദ്, ശശി തരൂര്‍ എന്നിവരെല്ലാം നേതൃമാറ്റം അനിവാര്യമാണെന്ന അഭിപ്രായം പങ്കുവച്ചു.

ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എംപി വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങള്‍.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ദയനീയമായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമായി. യു.പിയില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണമേളങ്ങളെല്ലാം അപ്രസക്തമാക്കി ആകെയുണ്ടായിരന്ന ഏഴ് സീറ്റില്‍നിന്ന് രണ്ടായിച്ചുരുങ്ങി. ഗോവയില്‍ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം താറുമാറായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.