ഇത് മിത്ര കാല്‍ ബജറ്റ്, 1 ശതമാനം സമ്പന്നര്‍ക്ക് 40 ശതമാനം സ്വത്ത്, സ്വത്ത്, 50 ശതമാനം വരുന്ന ദരിദ്രരായ ജനത 64 ശതമാനം ജി.എസ്.ടി അടയ്ക്കണം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ആണ് ഇന്ന് കേധനന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. അമൃത് കാല്‍ ബജറ്റ് എന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ച ബജറ്റിനെ മിത്ര കാല്‍ എന്നാണ് രാഹുല്‍ പരിഹസിച്ചത്.

‘മിത്ര കാല്‍ ബജറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല, അസമത്വം തടയാന്‍ ഉദ്ദേശിക്കുന്നില്ല, 1% സമ്പന്നര്‍ക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കള്‍ക്ക് തൊഴിലില്ല- എന്നിട്ടും പ്രധാനമന്ത്രിക്ക് അനുകമ്പയില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിന് മാര്‍ഗരേഖയില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നു.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു

സ്വതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് ആരംഭിക്കുമ്പോള്‍ പറഞ്ഞത്. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റായാണ് ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചത്.

വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരനിലും എത്തിച്ചേരല്‍ തുടങ്ങിയ ഏഴ് വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നേട്ടങ്ങള്‍ എണ്ണി പറഞ്ഞ ശേഷം ധനമന്ത്രി അടുത്ത വര്‍ഷത്തേക്കുള്ള പ്രഖ്യാപനങ്ങള്‍ നടത്തി.