'അവര്‍ ഗോഡ്-കെ സ്‌നേഹികളല്ല, ഗോഡ്-സെ സ്‌നേഹികള്‍'; ബി.ജെ.പിയെ ട്രോളി രാഹുല്‍

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ വാഴ്ത്തിയ ബിജെപി – ആര്‍എസ്എസ് നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇതോടെ, ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ഗോഡ്-കെ സ്‌നേഹികളല്ല (ദൈവസ്‌നേഹികളല്ല) ഗോഡ്-സെ സ്‌നേഹികളാണെന്ന് വെളിപ്പെട്ടിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം.


നേരത്തെ, ഗോഡ്സെ അനുകൂലപരാമര്‍ശത്തില്‍ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ്ങ് ഠാക്കൂറിനെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. മഹാത്മ ഗാന്ധിയെ അപമാനിച്ചതിന് ഠാക്കൂറിന് മാപ്പു നല്‍കാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്നായിരുന്നു മോദി പറഞ്ഞത്. ഗോഡ്‌സെയെ വാഴ്ത്തി കൊണ്ടുള്ള പരാമര്‍ശം ബി.ജെ.പിയുടെ അഭിപ്രായമല്ലെന്നും അത് നേതാക്കന്മാരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അമിത് ഷായും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നായിരുന്നു പ്രജ്ഞ സിങ്ങ് ഠാക്കൂറിന്റെ പ്രസ്താവന. പ്രജ്ഞ സിങ്ങ് വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയേണ്ടതില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി, എം.പി നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവന. ഗോഡ്‌സെയേക്കാള്‍ ക്രൂരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു നളീന്‍കുമാര്‍ പറഞ്ഞത്.