തലക്കെട്ടുകളുടെ തമ്പുരാന്‍; മോദിയെയും സംഘപരിവാറിനെയും വിറപ്പിച്ച മലയാളി; മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ ടെലിഗ്രാഫില്‍ നിന്നും രാജിവെച്ചു

പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫി’ല്‍ നിന്നും രാജിവെച്ചു. പത്രത്തിന്റെ ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ സ്ഥാനമാണ് അദേഹം രാജിവെച്ചിരിക്കുന്നത്. പത്രത്തിന്റെ ദൈനംദിന മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന എഡിറ്റര്‍ ചുമതലയില്‍ നിന്നും സ്ഥാനക്കയറ്റം നല്‍കി ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ എന്ന പുതിയ പദവി നല്‍കിയിരുന്നു.

സംഘപരിവാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നിശിതമായി വിമര്‍ശിക്കുന്ന തലക്കെട്ടുകള്‍ നല്‍കി എല്ലാവരുടെ ശ്രദ്ധപിടിച്ചു പറ്റിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു ആര്‍ രാജഗോപാല്‍. 1996ല്‍ കൊല്‍ക്കത്തയില്‍ പത്രത്തിന്റെ ജോയന്റ് ന്യൂസ് എഡിറ്ററായി ജോലി തുടങ്ങിയ അദേഹം വിരമിക്കാന്‍ നാലുവര്‍ഷം ബാക്കി നില്‍ക്കേയാണ് രാജി നല്‍കിയിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനായ സംഘര്‍ഷന്‍ ഠാകുറിനെ എഡിറ്റര്‍ പദവിയില്‍ നിയോഗിച്ചത് രാജഗോപാലിനെ ഒതുക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് ദി ടെലിഗ്രാഫ് പത്രം.