മുതലക്കണ്ണീര്‍ മുതല്‍ 2023 ബിസിവരെ; തലക്കെട്ടുകള്‍ ചാട്ടുളിയാക്കിയ മലയാളി പത്രാധിപരെ ടെലഗ്രാഫ് നീക്കി; ആര്‍ രാജഗോപാല്‍ ഇനി 'എഡിറ്റര്‍ അറ്റ് ലാര്‍ജ്ജ്'

വാര്‍ത്താ തലക്കെട്ടുകള്‍കൊണ്ട് കേന്ദ്ര സര്‍ക്കാരിനും ബിജെപിയെയും വിറപ്പിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ ആര്‍ രാജഗോപാലിനെ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി. തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാലായിരുന്ന കഴിഞ്ഞ 10 വര്‍ഷത്തോളമായി കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നടെലഗ്രാഫിന്റെ പത്രാധിപര്‍.

ഹിന്ദുത്വത്തിനും മോദി സര്‍ക്കാറിനുമെതിരെ പരസ്യനിലപാട് അദേഹം സ്വീകരിച്ചിരുന്നു. പത്രത്തിന്റെ തലക്കെട്ടില്‍ ഉള്‍പ്പെടെ അതു പ്രകടമായിരുന്നു. ഇങ്ങനെയുള്ള ഒരേ തലക്കെട്ടും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

മണിപ്പൂരില്‍ കത്തിയെരിഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ എന്ന തലക്കെട്ടാണ് പത്രം നല്‍കിയത്. അതും 79 മുതലകളുടെ ചിത്രങ്ങള്‍ സഹിതം ഒന്നാം പേജിലെ മാസ്റ്റര്‍ ഹെഡ് തലക്കെട്ടായിരുന്നു ഇത്. അടുത്തിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് ‘2023 ബിസി’ എന്ന തലക്കെട്ടിലും പത്രം ഇറങ്ങിയിരുന്നു.

പത്രാധിപ സ്ഥാനത്തുനിന്നും എഡിറ്റര്‍ അറ്റ് ലാര്‍ജ്ജ് എന്ന പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയത്. സ്ഥാനക്കയറ്റമാണെന്നാണ് ഉത്തരവില്‍ പറയുന്നത് . ശങ്കര്‍ഷന്‍ താക്കുറാണ് കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ പുതിയ പത്രാധിപര്‍.