ഉന്നാവ് ബലാത്സംഗ കേസില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി. മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീകോടതി അറിയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു. ഉന്നാവ് ബലാല്‍സംഗ കേസ് പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കുടുംബവും ഡല്‍ഹിയില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത ഇന്നലെ ജന്തര്‍മന്തറില്‍ എത്തിയാണ് പ്രതിഷേധിച്ചത്. കേസില്‍ സെന്‍ഗാറുമായി സിബിഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. കോടതി നടപടികളില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ചവരുത്തിയെന്നും മൊഴിയില്‍ കൃത്രിമത്വം കാട്ടിയെന്നും അതിജീവിത ആരോപിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അതിജീവിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വലിയ പ്രതിഷേധം ഡല്‍ഹിയില്‍ അരങ്ങേറിയതോടെ സിബിഐ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ നടപടിയിലൂടെ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്..
സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ല. എന്നാല്‍, ഉന്നാവ് ബലാത്സംഗ കേസില്‍ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ അതിജീവിതയെ സംരക്ഷിക്കുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും അഭിഭാഷകയായ യോഗിത ആണ്. ഹീനമായ കുറ്റമാണ് പ്രതി നടത്തിയത്. ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത്. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയിലാണ്. ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായി എന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടി. 16 വയസില്‍ താഴെയുള്ളപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.
പൊതു സേവകന്‍ എന്ന പരിധിയില്‍ വരുമോ എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുന്ന നടപടിയിലേക്ക് കടന്നത്. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പൊതു സേവകന്‍ ആണോ അല്ലയോ എന്നത് കണക്കിലെടുക്കേണ്ടതില്ല. ജീവപര്യന്തം ശിക്ഷ എന്നതിന് ഇവിടെ സാധുതയുണ്ട്. ഇതില്‍ പൊതുസേവകന്‍ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍ അറിയിച്ചു.
ഉന്നാവോ കേസില്‍ 16 വയസുകാരി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുക മാത്രമല്ല പ്രതി ചെയ്തത്. ബിജെപി എംഎല്‍എയായിരുന്ന തന്റെ സ്വാധീനം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കുംടുംബത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിച്ചിരുന്നു. അതിജീവിതയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്കാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇളവെന്നതാണ് രാജ്യ തലസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നില്‍.
2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എം.എല്‍എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി കേസ് കൊടുത്തതിന് പിന്നാലെ കൊലപാതക ശ്രമവും നടന്നിരുന്നു. റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനും ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. അതിജീവിതയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് സെന്‍ഗാറിനും കൂട്ടാളികള്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.
Read more
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതിന് പിന്നിലും ബിജെപി മുന്‍ എംഎല്‍എയായിരുന്നു.. പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ കുല്‍ദീപ് സിങ് അടക്കം ഏഴ് പ്രതികള്‍ക്കും 10 വര്‍ഷം തടവാണ് വിചാരണ കോടതി വിധിച്ചത്. കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറും കേസില്‍ പ്രതിയാണ്.







