'നിങ്ങള്‍ക്ക് എന്റെ വീട് ഇടിച്ചുനിരത്താം, പക്ഷെ മനോവീര്യം തകര്‍ക്കാനാവില്ല' കപില്‍ സിബല്‍

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ ഇെടിച്ചുനിരത്തുന്ന നടപടിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. നിങ്ങള്‍ക്ക് എന്റെ വീട് ഇടിച്ചു നിരത്താം. എന്നാല്‍ മനോവീര്യം തകര്‍ക്കാനാവില്ലെന്ന് കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതികരണം.

ജഹാംഗീര്‍പുരി പൊളിക്കല്‍ നടപടികള്‍ക്കെതിരെ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിബലിന് പുറമേ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദാവേ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരായത്. ഹര്‍ജി പരിഗണിച്ച കോടതി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള സ്റ്റേ രണ്ടാഴ്ച കൂടി നീട്ടിയിരിക്കുകയാണ്. വിഷയത്തില്‍ ഇടക്കാല ഉത്തരവ് തുടരുമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കയ്യേറ്റങ്ങള്‍ തെറ്റാണ്. എന്നാല്‍ ഇവിടെ മുസ്ലിംങ്ങളെ കയ്യേറ്റവുമായി ബന്ധപ്പെടുത്തുകയാണെന്ന് സിബല്‍ കോടതിയില്‍ പറഞ്ഞു. രാമനവമി ദിനത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന സംഘര്‍ഷങ്ങള്‍ ഉള്‍പ്പടെ സിബല്‍ ചൂണ്ടിക്കാട്ടി. പൊളിക്കലുകള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും, രാജ്യത്തുടനീളമുള്ള എല്ലാ പൊളിക്കലുകളും സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് റാവു പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ താമസിക്കുന്ന 731 അനധികൃത കോളനികള്‍ ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ എന്തുകൊണ്ടാണ് ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടുന്നതെന്ന് ദുഷ്യന്ത് ദവെയും കോടതിയില്‍ ചോദിച്ചു.

സ്റ്റേ തുടരുന്നതോടെ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പൊളിക്കല്‍ നടപടികള്‍ക്ക് താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. പൊളിച്ചു നീക്കല്‍ നടപടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കോടതി ഉത്തരവിട്ടിട്ടും അത് തുടര്‍ന്നത് അതീവ ഗൗരവമാണെന്നും എന്താണ് നടക്കുന്നത് എന്ന് നിരീക്ഷിക്കുകയാണെന്നും ആണ് സുപ്രീംകോടതി വ്യക്തമാക്കിയത്.