'ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി', ഈ ചൂടിലും എസി ഉപയോഗിക്കാറില്ല; നിര്‍ദേശവുമായി ജ്യോതിരാദിത്യ സിന്ധ്യ

അതിശക്തമായ ചൂടിനെ മറികടക്കാൻ എസി ഒഴിവാക്കണമെന്നും പകരും ഒരു ഉള്ളി കരുതിയാൽ മതിയെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ചൂടിൽ എസി ഉപയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റേത് ചമ്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും ഉഷ്ണ തരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യിൽ കരുതണമെന്നും സിന്ധ്യ ഉപദേശിച്ചു.

‘ഞാൻ എന്റെ കാറിലോ ഇരിക്കുന്ന സ്ഥലത്തോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും ആളുകൾ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും, ‘ഇത് ചമ്പൽ ചർമമാണ്’ എന്ന്. മറ്റൊരു കാര്യം കൂടി പറയാം, കാഴ്ചയിൽ എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ്സ് പഴയതാണ്. അതിനാൽ, നിങ്ങളുടെ കീശയിൽ എപ്പോഴും ഒരു സവാള കരുതുക. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല.’ എന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങൾ) നടക്കുകയാണ്. എന്നാൽ വാർത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്. ഇതൊക്കെ പഴയ രീതികളാണെന്നും ആയുർവേദം പുരോഗമിക്കുമ്പോൾ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മൾ മറന്നുപോകരുത് എന്നും മന്ത്രി പറഞ്ഞു.