'ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലിമുങ്ങള്‍'; യോഗിക്ക് ഒവൈസിയുടെ മറുപടി

ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ ഉണ്ടാകരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.രാജ്യത്ത് എറ്റവും കൂടുതല്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ്ലീംങ്ങളാണെന്ന് അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജനസംഖ്യ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് ഒരു നിയമവും ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. 2016ല്‍ 2.6 ആയിരുന്ന ജനന നിരക്ക് ഇപ്പോള്‍ 2.3 ആയി. രാജ്യത്തെ ജനന നിരക്ക് കുറയുന്നത് മറ്റ് രാജ്യങ്ങളോടൊപ്പം മികച്ച രീതിയിലാണെന്നും ഒവൈസി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഒരു പ്രത്യേക വിഭാഗം മാത്രം ജനസംഖ്യയില്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഒരു വിഭാഗം മാത്രം വര്‍ദ്ധിക്കുന്നത് മതപരമായ ജനസംഖ്യയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇത് അസ്വാസ്ഥ്യത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം ജാതി, മതം, പ്രദേശം, ഭാഷ എന്നിവയ്ക്ക് അതീതമാകണം.ഇത് ആരോഗ്യവകുപ്പിന്റെ മാത്രം ലക്ഷ്യമാകരുത്. ഗ്രാമവികസനം, പഞ്ചായത്തിരാജ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണം. ബോധവല്‍ക്കരണവും നിര്‍വഹണവും ഒപ്പം നടക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.