'മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി'; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമിത് ഷാ

വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാറ്റ്നയില്‍ ബിജെപി മോര്‍ച്ചകളുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും ഒരുമിച്ച് മത്സരിക്കും. മോദിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഏറെ നാളായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഈ ചോദ്യത്തിനാണ് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗ്രാമങ്ങളില്‍ നിന്നും ആദിവാസി മേഖലകളില്‍ നിന്നും ദളിതുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത് മോദി സര്‍ക്കാരിലാണെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീട്ടിലും പതാക ഉയര്‍ത്തണം. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ത്രിവര്‍ണ പതാകയാക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞിരുന്നു.