"ജനാധിപത്യത്തെയും ജനങ്ങളെയും അപമാനിക്കുന്നു,": പ്രതിപക്ഷത്തിന് എതിരെ മോദി

പാർലമെന്റിന്റെ വർഷകാല സമ്മേളനം നടത്താൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രതിപക്ഷത്തിനെതിരായ വിമർശനം ആവർത്തിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ആവർത്തിച്ച്‌ പാർലമെന്റ് സമ്മേളനം നീട്ടിവെയ്ക്കപ്പെടുന്നത് പാർലമെന്റിനെയും ഭരണഘടനയെയും ജനാധിപത്യത്തെയും പൊതുജനത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇന്ന് രാവിലെ നടന്ന ബിജെപി എം.പിമാരുടെ യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തൽ, കർഷക പ്രതിഷേധം, സർക്കാർ പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ലോകസഭയിലും രാജ്യസഭയിലും നടന്ന കടുത്ത പ്രതിഷേധത്തിനെതിരെ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ആഞ്ഞടിക്കുന്നത്.

കോൺഗ്രസിനെ ഒറ്റപ്പെടുത്തണമെന്നും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ വെളിപ്പെടുത്തണമെന്നും ബി.ജെ.പി എം.പിമാരോട് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം കാരണം വളരെ കുറച്ചു പ്രവർത്തനങ്ങളെ നടന്നിട്ടുള്ള ഈ ഒരു പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ കോൺഗ്രസ് തടസ്സപ്പെടുത്തി എന്നും മോദി കുറ്റപ്പെടുത്തി.

കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ 15 പ്രതിപക്ഷ പാർട്ടികളുടെ പ്രഭാതഭക്ഷണ യോഗത്തിന് നേതൃത്വം നൽകിയതിനെ തുടർന്നാണ് പ്രധാനമന്ത്രി വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിലേക്ക് സൈക്കിൾ ഓടിച്ച് വന്ന് കേന്ദ്രത്തിനെതിരെയുള്ള വിഷയങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാർലമെന്റിന് പുറത്ത് ഒരു മോക്ക് സെഷൻ നടത്താനാണ് പദ്ധതിയിടുന്നത്.